തൊടുപുഴയിലെ പാറക്കെട്ടില്‍ കമിതാക്കള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയില്‍

തൊടുപുഴ: തൊടുപുഴയിലെ പാറക്കെട്ടില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍ നിന്ന് കൊക്കയിലേക്ക് ചാടിയാണ് മരണമെന്നാണ് വിവരം. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ ജിനു (18), മുളപ്പുറം കൂറുമാനയില്‍ മെറിന്‍ രാജു (18) എന്നിവരാണ് മരിച്ചത്.

ഷാള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുകയായിരുന്നു. മെറിന്‍ ആന്ധ്രാപ്രദേശില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഒരാഴ്ച മുന്‍പാണ് മെറിന്‍ വീട്ടിലെത്തിയത്. മെറിനെ ബുധനാഴ്ച മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. വീട്ടുകാര്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി കൊടുത്തിരുന്നു. മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ വെള്ളിയാമറ്റത്താണെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിന്‍മുടി മലയുടെ അടുത്ത് കണ്ടെത്തിയത്.

തുടര്‍ന്ന് അരവിന്ദിന്റെയും മെറിന്റെയും മൃതശരീരങ്ങളും കണ്ടെത്തുകയായിരിന്നു. 250 അടി താഴ്ചയിലായിരുന്നു മൃതദേഹങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വളരെ ദുഷ്‌കരമായാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News