കൊച്ചി∙ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയെങ്കിലും ഒഴിവായത് വൻ ദുരന്തം. ഇന്നുച്ചയോടെയാണ് നിയന്ത്രണം വിട്ട ടിപ്പർ ലോറി തേവര-വെല്ലിങ്ടൻ ഐലൻഡ് പാലത്തിന്റെ കോൺക്രീറ്റ് കൈവരി തകർത്ത് ഇടിച്ചു കയറിയത്. ലോറി ഇപ്പോഴും കായലിനു മുകളിൽ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയാണ്. ലോറിയുടെ എഞ്ചിന്‍ ഉൾപ്പെടെ മുൻഭാഗം കായലിലേക്കു വീഴുന്ന നിലയിലാണ്. അലക്സാണ്ടർ പറമ്പിത്തറ പാലത്തില്‍ കുടുങ്ങിക്കിടക്കുന്ന ലോറി സ്ഥലത്തു നീക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ലോറിയുടെ ഡ്രൈവർ വർക്കല സ്വദേശിയും ഇപ്പോൾ അരൂരിൽ താമസിക്കുന്ന ആളുമായ അനിൽ കുമാർ അദ്ഭുതകരമായി രക്ഷപെട്ടു.
മാലിന്യ നീക്കത്തിനായി കൊച്ചി കോർപറേഷൻ കരാറിനെടുത്തിട്ടുള്ളതാണ് ലോറി. ഡ്രൈനേജ് കനാലിൽനിന്നുള്ള കളിമണ്ണും മറ്റ് മാലിന്യങ്ങളുമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കു പോവുകയായിരുന്നു ലോറി. ഇതിനിടെ, മറ്റൊരു ടാങ്കർ ലോറി മറികടക്കാൻ ശ്രമിച്ചെന്നും ഇതിനിടെ അതിന്റെ പിൻഭാഗം വന്ന് ലോറിയിൽ തട്ടിയെന്നും അനിൽ കുമാർ പറഞ്ഞു. ഇതോടെ ലോറി വെട്ടിച്ചു. തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയും ഇടിച്ചു തകർത്ത് നടപ്പാതയിലേക്കു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും പാലത്തിന്റെ വശത്തുനിന്നു പുറത്തേക്ക് തള്ളി, ക്യാബിൻ കായലിനു മുകളിൽ തൂങ്ങിനിൽക്കുന്ന അവസ്ഥയിലായി. വാഹനത്തിന്റെ പിൻഭാഗം പാലത്തിന്റെ നടപ്പാതയിലാണ് കുടുങ്ങിക്കിടന്നത്.
അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ അനിൽ കുമാർ മാത്രമാണുണ്ടായിരുന്നത്. ലോറിയുടെ മുൻഭാഗം പാലത്തിൽനിന്നു പുറത്തേക്കു ചാടിയ ഉടൻ ഡ്രൈവർ പുറത്തേക്കു ചാടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിനു പ്രഥമശുശ്രൂഷ നൽകി. പെട്ടെന്ന് അപകടമുണ്ടായപ്പോൾ പേടിച്ചു പോയെന്ന് അനിൽ കുമാർ പറഞ്ഞു. അപകടത്തെത്തുടർന്ന് വില്ലിങ്ടൻ ഐലൻഡ്-തേവര-കുണ്ടന്നൂർ റൂട്ടിൽ കനത്ത ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. തൂങ്ങിക്കിടക്കുന്ന ലോറി പാലത്തിലേക്കു തിരികെ ഉയർത്താൻ ഉച്ചയ്ക്ക് ഒരു ക്രെയിൻ കൊണ്ടുവന്നെങ്കിലും അതു ചെറുതായതിനാൽ തിരികെ പോയി. തുടർന്ന് രണ്ടു വലിയ ക്രെയിനുകൾ കൊണ്ടുവന്ന് ഉയർത്താനാണ് ഫയർഫോഴ്സ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. ഒരു ക്രെയിൻ വലിച്ചു കയറ്റാനും മറ്റൊന്ന് ലോറിയുടെ മുന്നിൽ വടം കെട്ടി അവിടെ നിന്നു പൊക്കിയെടുക്കാനുമാണ് ആലോചനകൾ.

