മെയ് 3ന് ശേഷവും ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചേക്കില്ല,സംസ്ഥാനങ്ങള്‍ സ്വന്തമായി ഇളവുകള്‍ നല്‍കുന്നത് അവസാനിപ്പിച്ചേയ്ക്കും

ന്യൂഡല്‍ഹി :മേയ് 3നു ശേഷവും രാജ്യമാകെ ലോക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ,സംസ്ഥാനങ്ങള്‍ സ്വമേധയാ ലോക്ഡൗണ്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനും ശ്രമം. വരുന്നത് സങ്കീര്‍ണമായ നാളുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രിമാരുമായി 27 നു പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമാണ് അതിപ്രധാനമായ തീരുമാനമുണ്ടാകുക. ഏപ്രില്‍ ഒന്നിന് രാജ്യത്തെ 211 ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇരട്ടിയായി. മരണ സംഖ്യയും വര്‍ധിച്ചു. 12 ജില്ലകളില്‍ ഇരുനൂറിലേറെ രോഗികള്‍ വീതമുണ്ട്. മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, പുണെ, ജയ്പുര്‍, ഹൈദരബാദ്, ചെന്നൈ, താനെ, സൂറത്ത്, ഡല്‍ഹി തുടങ്ങിയ നഗരകേന്ദ്രങ്ങളിലാണ് രോഗബാധിതരില്‍ പകുതിയും.

പ്രധാന നഗരങ്ങളിലെ സ്ഥിതി മെച്ചപ്പെടാതെ രാജ്യത്തെ ജനജീവിതം സാധാരണഗതിയിലാക്കാനാവില്ല. മേയ് 3നുശേഷം സ്വീകരിക്കേണ്ട നയരൂപീകരണത്തിലെ പ്രധാന വെല്ലുവിളിയും ഇതാണ്. കോവിഡ് ഗുരുതര പ്രശ്നമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ തുടരുക, പുതിയ പ്രശ്നസ്ഥലങ്ങളുണ്ടായാല്‍ അവിടെയും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നാണ് ഇപ്പോഴുള്ള ആലോചന. ഇതിനിടെ, അഹമ്മദാബാദ്, സൂറത്ത്, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ നിയന്ത്രണ നടപടികള്‍ പര്യാപ്തമാണോ എന്നു വിലയിരുത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്‍പ്പെട്ട 5 സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News