ബാര്‍ബര്‍ ഷോപ്പകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല; ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ലോക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തി. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇളവുകള്‍ തിരുത്തിയത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. പാഴ്‌സല്‍ മാത്രമാണ് ഉണ്ടാവുക. ബൈക്കില്‍ രണ്ടുപേര്‍ യാത്ര ചെയ്യാന്‍ പാടില്ല.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. അതേസമയം, വര്‍ക്‌ഷോപ്പ് തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടാനും തീരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെള്ളം ചേര്‍ത്തെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപന തോത് കുറഞ്ഞ് വരുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങള്‍ ഇന്ന് ഭാഗികമായി തുറന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.

വര്‍ക്ക്‌ഷോപ്പുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, പുസ്തകക്കടകള്‍, ഭക്ഷണശാലകള്‍ തുറക്കാന്‍ അനുവദിച്ചു. നഗരപ്രദേശങ്ങളില്‍ ചെറുകിട വ്യവസായ സ്ഥാനപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കി, ഹ്രസ്വദൂരങ്ങളിലേക്ക് ബസ് സര്‍വിസിന് അനുമതി നല്‍കി എന്നിവ കേന്ദ്ര ചട്ടങ്ങള്‍ക്കെതിരാണെന്നാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേരളം നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കേന്ദ്രത്തിന് തെറ്റിദ്ധാരണയുണ്ടായതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് അവശ്യ സര്‍വിസുകളുടെ പട്ടിക തയാറാക്കിയതും തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. കേരളത്തിലെ ഏഴ് ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ ഇളവ് വരുത്തിയത്. ഇവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഒറ്റ-ഇരട്ട സമ്പ്രദായത്തില്‍ ഓടിക്കാന്‍ അനുമതിയുണ്ട്.

കൊവിഡ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. രാജസ്ഥാനും ഏപ്രില്‍ 20 മുതല്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലും പഞ്ചാബിലും തല്‍സ്ഥിതി തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News