ഓഗസ്റ്റ് ഒന്നുമുതല്‍ ഇളവുകളോ കടുത്ത നിയന്ത്രണങ്ങളോ? ഉറ്റുനോക്കി രാജ്യം; എല്ലാ കണ്ണുകളും പ്രധാനമന്ത്രിയിലേക്ക്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അണ്‍ലോക്ക് രണ്ടിന്റെ കാലാവധി അവസാനിക്കാന്‍ ഇനി വെറും അഞ്ചുദിവസം മാത്രം. ജൂലൈ 31 ന് അണ്‍ലോക്ക് രണ്ട് അവസാനിക്കാനിരിക്കേ, അവേശഷിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമോ അതോ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കുമെന്ന് സൂചനയുണ്ട്. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അണ്‍ലോക്ക് മൂന്ന് മാര്‍ഗനിര്‍ദേശത്തില്‍ സിനിമാ ഹാള്‍, ജിം എന്നിവയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ സിനിമാ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. നിയന്ത്രണങ്ങളോടെ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ നിലയില്‍ ജിമ്മുകള്‍ക്കും ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും അനുവദിക്കാതെ ജിം, സിനിമ തിയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുവദിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. മെട്രോ ട്രെയിന്‍ സര്‍വീസുകളും ഇപ്പോള്‍ വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാരെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പകുതി സീറ്റുകളുമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തിയേറ്ററുകളെ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. എന്നാല്‍ ആദ്യം 25 ശതമാനം സീറ്റുകള്‍ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം കേന്ദ്രം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News