അപൂർവ്വ റെക്കോർഡുമായി ലയണൽ മെസ്സി; ജോർദാനെ തകർത്ത് അർജന്റീന, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർപ്പൻ ജയം

തുടർച്ചയായ 7-ാം ലോകകപ്പ് മത്സരത്തിലും ഗോളുമായി മെസ്സി; ജോർദാനും കടന്ന് അർജന്റീന

ഡാലസ്: തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണൽ മെസ്സി സ്വന്തമാക്കിയ മത്സരത്തിൽ ജോർദാനെതിരേ അർജന്റീനയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് മെസ്സിയും സംഘവും ജയിച്ചുകയറിയത്. ഈ ലോകകപ്പിൽ മെസ്സിയുടെ ഗോൾ നേട്ടം ഇതോടെ ആറായി. 2022 ലോകകപ്പിലെ പ്രീക്വാർട്ടർ മുതൽ ഇത്തവണത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരം വരെ തുടർച്ചയായ ഏഴു മത്സരങ്ങളിലാണ് മെസ്സി സ്‌കോർ ചെയ്തിരിക്കുന്നത്.

ഇതോടെ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ലയണൽ മെസ്സിയും സംഘവും നോക്കൗട്ടിനൊരുങ്ങുന്നത്. 19-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെൽസോയും 31-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനെസും അർജന്റീനയ്ക്കായി സ്‌കോർ ചെയ്തു. ജോർദാന്റെ ഗോൾ മുസ അൽ തമാരിയുടെ വകയായിരുന്നു.

ജൂലായ് നാലിന് പുലർച്ചെ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികൾ.മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തിൻമേൽ മൃഗീയമായ ഭൂരിപക്ഷമായിരുന്നു അർജന്റീനയ്ക്ക്. 19-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെൽസോ ടീമിനെ മുന്നിലെത്തിച്ചു. പലപ്പോഴും രാജ്യത്തിനായും ക്ലബ്ബുകൾക്കായും സ്ഥിരമായി മെസ്സി ഫ്രീ കിക്ക് ഗോളുകൾ നേടുന്ന പൊസിഷനിൽ നിന്നായിരുന്നു ലോസെൽസോയും സ്‌കോർ ചെയ്തത്.

28-ാം മിനിറ്റിൽ ബോക്‌സിൽവെച്ച് ജോർദാന്റെ അൽ റഷ്ദാൻ അർജന്റീന താരം സെനെസിയെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. വാർ പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. രണ്ടാം പകുതിയിൽ പക്ഷേ അർജന്റീനയെ ഞെട്ടിച്ച് ജോർദാൻ ഒരു ഗോൾ തിരിച്ചടിച്ചു. ഇഹ്‌സാൻ ഹദ്ദാദിൻ നൽകിയ ക്രോസ് വലയിലെത്തിച്ച് മുസ അൽ തമാരിയാണ് ജോർദാനായി സ്‌കോർ ചെയ്തത്. പിന്നാലെ 60-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെസ്സി 80-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ സ്‌കോർ ചെയ്തു.

ഗ്രൂപ്പ് ജെയിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും മൂന്നു ഗോൾവിതമടിച്ച് സമനിലയിൽ പിരിഞ്ഞു. അള്ജീരിയക്കായി റിയാദ് മഹ്‌രെസ് ഇരട്ട ഗോൾ നേടി. റാഫിക്ക് ബെൽഗാലിയാണ് മറ്റൊരു സ്‌കോറർ. ഓസ്ട്രിയക്കായി മാർക്കോ അർണൗട്ടോവിച്ച്, മാൽസെൽ സബിറ്റ്‌സർ, സാസ കലായ്‌സിച്ച് എന്നിവർ ഗോളുകൾ നേടി.

English SummaryLionel Messi created football history by becoming the first player to score in seven consecutive World Cup matches during Argentina’s 3-1 victory over Jordan in Dallas. The historic run began in the Round of 16 during the 2022 World Cup and continued up to the third group match of the current tournament, taking Messi’s goal tally in this edition to six. Argentina’s dominant performance secured their advancement, with fans worldwide celebrating Messi’s legendary individual achievement.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News