മദ്യപിയ്ക്കാന്‍ പണം നല്‍കിയില്ല,ഭാര്യയെ കൊന്നയാള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു. . പുന്നപ്ര സ്വദേശി ബൈജുവിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. 2012 ഒക്ടൊബര്‍ 17ന് ഉച്ചയ്ക്കാണ് പുന്നപ്രയെ നടുക്കിയെ കൊലപാതകം നടന്നത്.

മദ്യപിക്കാന്‍ ഭാര്യ മിനിയോട് ബൈജു പണം ആവശ്യപ്പെട്ടു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മിനി പണം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായി ബൈജു കൈക്കോടാലി ഉപയോഗിച്ച് മിനിയെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേല്‍പ്പിച്ചു. മിനിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടേയും മറ്റ് സാക്ഷിമൊഴികളുടേയും തൊണ്ടിമുതലിന്റേയും അടിസ്ഥാനത്തിലാണ് കോടതി വിധി കല്‍പ്പിച്ചത്. കേസിന് വേണ്ടി പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 21 സാക്ഷികളെയാണ് വിസ്തരിച്ചത്. പിഴ തുകയായ രണ്ട് ലക്ഷം രൂപ പ്രതി ബൈജു മക്കള്‍ക്ക് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News