സീറ്റ് നിഷേധിക്കപ്പെട്ടു, ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്.

ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ ഒരിക്കലും പാർട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാൻ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. വൈക്കത്തിൻ്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News