ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം:ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നു. ആരാധനാലയങ്ങള്‍ കൈവശം വച്ച ഭൂമി പതിച്ചുനല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറെ വിവാദങ്ങള്‍ക്ക് ഇടവെക്കുന്ന തീരുമാനം കൈക്കൊണ്ടത്. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്റ് ഭൂമിയും നല്‍കും. ന്യായ വിലയുടെ നിശ്ചിതശതമാനം തുക ഈടാക്കിയാണ് ഭൂമി പതിച്ചു നല്‍കുക.

ഇതില്‍ കൂടുതല്‍ ഭൂമി ആരാധനാലായങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കും. വില നിശ്ചയിക്കുന്നതിനായി പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യത്തിന് മുന്‍പ് കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ പത്ത് ശതമാനം മാത്രം ഈടാക്കും. സ്വാതന്ത്ര്യത്തിന് ശേഷവും കേരളപ്പിറവിക്ക് ഇടയിലുമുള്ള ഭൂമിക്ക് 25 ശതമാനവും ന്യായവിലയില്‍ ഈടാക്കാനാണ് തീരുമാനം.

കേരളപ്പിറവിക്കും 1990 ജനുവരി ഒന്നിനും ഇടയിലുള്ള ഭൂമിക്ക് ന്യായവില ഈടാക്കും. 90 ജനുവരി മുതല്‍ 2008 ഓഗസ്ത് വരെയുള്ള ഭൂമിക്ക് കമ്പോളവിലയും ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കാനാണ് റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News