27.5 C
Kottayam
Saturday, April 27, 2024

കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

Must read

തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലങ്ങളായി നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലെ ഒരു ടണലില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്.

സുരക്ഷാ പരിശോധനാ ഫലം ലഭിച്ച് ദേശീയപാത അതോറിറ്റി അംഗീകരിച്ചാല്‍ ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കം തുറക്കാമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതയില്‍ തൃശൂര്‍-പാലക്കാട് റൂട്ടിലാണ് കുതിരാന്‍ തുരങ്കം. നിരവധി പ്രതിസന്ധികള്‍ മൂലവും കരാര്‍ കമ്പനിയുടെ അനാസ്ഥയും കാരണം തുരങ്കത്തിന്റെ നിര്‍മാണ ജോലി അനിയന്ത്രിതമായി നീണ്ടുപോവുകയായിരുന്നു.

ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചിയാവസ്ഥയിലും മന്ത്രി പ്രതികരിച്ചു. ആകെ 1781 കിലോമീറ്റര്‍ ആണ് സംസ്ഥാനത്ത് ദേശീയ പാത ഉള്ളത്. ഇതില്‍ 1231 കിലോമീറ്ററും ദേശീയ പാത അതോറിറ്റിക്ക് കീഴിലാണ്. അറ്റകുറ്റപണികള്‍ക്ക് അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പരിഹാരം കാണുമെന്നും വകുപ്പുകള്‍ സംയുക്തമായി പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ചുളള റോഡ് നിര്‍മ്മാണം വൈകുന്നതായുള്ള പരാതിയിലും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചതായി മന്ത്രി അറിയിച്ചു.

ദേശീയപാത 544ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം.

തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അടയ്ക്കുകയും തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. ഈ തുരങ്കപാതയാണ് ഇപ്പോള്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ ഉദ്ദേശിക്കുന്നത്.

നേരത്തെ കുതിരാന്‍ തുരങ്ക പാതയ്ക്ക് അഗ്നിശമനസേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് അഗ്നിശമനസേന അറിയിച്ചു. തീയണക്കാന്‍ 20 ഇടങ്ങളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാര്‍ബണ്‍ മോണോക്സൈഡ് നീക്കാന്‍ പ്രത്യേക ഫാനുകള്‍ പത്തെണ്ണം ക്രമീകരിച്ചു.

തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്‌നി ബാധ ഉണ്ടായാല്‍ അണയ്ക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തല്‍. തീ അണയ്ക്കാന്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തില്‍ ഉള്ളത്. ഫയര്‍ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week