KeralaNews

വീട് ഇല്ല, വാഹനമില്ല, ജീവിതപങ്കാളി ഇല്ല, വായ്പയും നിക്ഷേപവും ഇല്ല; ‘ഇല്ലായ്മകള്‍’ നിറഞ്ഞ് കുമ്മനത്തിന്റെ സത്യവാങ്മൂലം

തിരുവന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇല്ലായ്മകളുടെ അയ്യരുകളിയാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലമെന്ന് സോഷ്യല്‍മീഡിയ പറയുന്നു. സ്വന്തമായി വീട്, വാഹനം എന്നിവ ഇല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സത്യവാങ്മൂലത്തില്‍ ഉണ്ടെന്ന് പറയുന്ന കാര്യങ്ങള്‍ ഒന്നോ രണ്ടോ മാത്രമാണ്.

ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിര സത്യവാങ്മൂലത്തില്‍ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്.

മിസോറാം ഗവര്‍ണര്‍ കാലത്തെ ശമ്പളം സ്വന്തമായി സൂക്ഷിക്കാതെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയ്യില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്.

അതേസമയം, നേമത്ത് മത്സരിക്കുന്ന എതിരാളിയായ കെ മുരളീധരന്‍ ശക്തനാണെന്ന പ്രചാരണവും കുമ്മനം തള്ളി. കെ മുരളീധരന്‍ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരന്‍ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാള്‍ക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുന്‍നിര്‍ത്തിയാണെന്നും കുമ്മനം പ്രതികരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button