KeralaNews

കെ.എസ്.യു സംസ്ഥാന ഭാരവാഹിപ്പട്ടിക മരവിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ കെ എസ് യുവിന്റെ പുതിയ ഭാരവാഹി പട്ടിക മരവിപ്പിച്ച് ദേശീയ നേതൃത്വം. പ്രായവും വിവാഹവും പരാതിയായി എത്തിയ സാഹചര്യത്തിലാണ് തീരുമാനം. കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആലോഷ്യസ് സേവിയറിന് പ്രായപരിധിയിൽ ഇളവ് നൽകും. ബാക്കിയാർക്കും ഇനി ഇളവുണ്ടാകില്ല. വിവാഹിതരേയും ഭാരവാഹി പട്ടികയിൽ നിന്നും മാറ്റും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും എ-ഐ ഗ്രൂപ്പുകളും ഒരുമിച്ച് പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം.

കെ എസ് യു ഭാരവാഹികളിൽ ഇനിയും ചർച്ചകൾ നടക്കും. കേരളത്തിൽ കോൺഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ച് പുതിയ പട്ടിക ഉടൻ പ്രഖ്യാപിക്കും. നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് പുതുതായി നിയമിച്ച വൈസ് പ്രസിഡന്റുമാരുടേയും ജനറൽ സെക്രട്ടറിമാരേയും പിൻവലിക്കുന്നതെന്ന് എൻ എസ് യു നേതൃത്വം വ്യക്തമാക്കുന്നു.

കൺവീനർമാരുടേയും എക്‌സിക്യൂട്ടീവ് മെമ്പർമാരുടേയും അടക്കം പട്ടികയും റദ്ദാക്കിയെന്ന് കെ എസ് യുവിന്റെ ചുമതലയുള്ള ഷയവീർ സിങ് അറിയിച്ചു. കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് വിവാഹിതർ പുറത്തേക്ക് എന്ന സൂചന കിട്ടിയതിനെ തുടർന്ന് രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാർ എൻ.എസ്.യു. നേതൃത്വത്തിന് രാജിക്കത്ത് നൽകിയിരുന്നു.

വിശാഖ് പത്തിയൂർ, എൻ. അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. കെ.എസ്.യുവിന്റെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജി. കൂടുതൽ പേർ രാജിക്ക് വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ഭാരവാഹി പട്ടിക തന്നെ അസാധുവാക്കുന്നത്. പുനഃസംഘടനാ പട്ടിക പുറത്തെത്തിയപ്പോൾ, അത് കോൺഗ്രസിൽ വലിയ വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിവെച്ചിരുന്നു. ജംബോ പട്ടിക ആണെന്നതായിരുന്നു പ്രധാന വിമർശനം. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽനിന്ന് വലിയ മാറ്റംവരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.

സംസ്ഥാന കെ.എസ്. യുവിന്റെ മേൽനോട്ടച്ചുമതല വഹിച്ചിരുന്ന വി.ടി. ബൽറാമിന്റെയും അഡ്വ. ജയന്തിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടിക ദേശീയ നേതൃത്വത്തിലേക്ക് എത്തിയപ്പോൾ കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. തങ്ങളുടെ ഇഷ്ടക്കാരെ പട്ടികയിൽ കുത്തിനിറച്ചുവെന്നും വിമർശനമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എതിർത്തു. രമേശ് ചെന്നിത്തലയും ശക്തമായി എതിർപ്പ് അറിയിച്ചു.

പട്ടികയിൽ പ്രായപരിധി കഴിഞ്ഞ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവാഹിതരായ ഏഴുപേർ ഉണ്ടെന്നുമുള്ള വിമർശനവും ഉയർന്നു. ഇവർ രാജിവെക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനകമ്മിറ്റിക്ക് ചുമതല ഏറ്റെടുക്കാനുള്ള അവസരം നൽകില്ലെന്നും കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ നിലപാടെടുത്തു. എ, ഐ ഗ്രൂപ്പുകളും വിഷയത്തിൽ തങ്ങളുടെ എതിർപ്പ് അറിയിച്ചിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാർ രാജി സമർപ്പിച്ചത്. വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇനിയും തുടരേണ്ടതില്ലെന്ന നിലപാടാണ് ഇരുവരും കൈക്കൊണ്ടിരിക്കുന്നത്.

എന്നാൽ, വിവാഹിതരായ അഞ്ചുപേരും പ്രായപരിധി കഴിഞ്ഞ അഞ്ചുപേരും ഇപ്പോഴും പട്ടികയിൽ തുടരുന്നുണ്ടായിരുന്നു. ഇവരെ ഇനി പരിഗണിക്കില്ല. എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികയിൽ വലിയതോതിലുള്ള അട്ടിമറികൾ നടന്നുവെന്നാണ് ആരോപണം. ഇവർ നൽകിയ പട്ടികയിൽ പേരുണ്ടായിരുന്ന പലരെയും ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ 14 ജില്ലകളിൽ 10 ജില്ലകളിലും എ ഗ്രൂപ്പ് പ്രതിനിധികളാണ് അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് അഞ്ചിലേക്ക് ചുരുങ്ങി. ഇതിൽ എ ഗ്രൂപ്പിന് കനത്ത അമർഷമുണ്ട്. മാത്രമല്ല, രമേശ് ചെന്നിത്തല നൽകിയ പല പേരുകളും വെട്ടിപ്പോയി. അതിവിശ്വസ്തരെ പോലും കൺവീനർമാരാക്കി.

കെ. സുധാകരൻ അന്നുതന്നെ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗേയ്ക്കും സോണിയാ ഗാന്ധിക്കും വിഷയത്തിൽ പരാതി അറിയിച്ചിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും പട്ടികയിൽ ഉൾപ്പെട്ടവർക്ക് ചുമതല ഏറ്റെടുക്കാനായി കെപിസിസി. ആസ്ഥാനമായ ഇന്ദിരാഭവൻ തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെ കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷി, സുധാകരനെ കാണാനും സംസാരിക്കാനും പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പട്ടിക തന്നെ റദ്ദാക്കുന്നത്. പ്രായ പരിധിയിൽ അലോഷിക്കെതിരേയും ആരോപണമുണ്ട്. എന്നാൽ അലോഷിയെ മാറ്റില്ല. ഇളവ് അനുവദിക്കും.

കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ നിയമിച്ച് മാസങ്ങളായിട്ടും വിവാദം തീരുന്നില്ലെന്നതാണ് വസ്തുത. മറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ പ്രശ്നം പൊട്ടിത്തെറിയിൽ എത്തി. 27 വയസ്സിന്റെ പ്രായപരിധി മാനദണ്ഡം അട്ടിമറിച്ചവർ വിവാഹിതരായവർ വിദ്യാർത്ഥി നേതൃത്വത്തിൽ വേണ്ടെന്ന കീഴ് വഴക്കവും അട്ടിമറിച്ചു. ഇതാണ് വിവാദത്തിന് കാരണം. 27 വയസാണു കെഎസ്‌യു ഭാരവാഹിത്വത്തിന്റെ പ്രായപരിധിയെന്ന് ഇത്തവണത്തെ പുനഃസംഘടനാ ചർച്ചകളുടെ തുടക്കത്തിൽ തന്നെ തീരുമാനിച്ചിരുന്നു.

പുനഃസംഘടന നീണ്ടതിനാൽ 1994 ജനുവരി 1നുശഷം ജനിച്ചവർ എന്ന മാനദണ്ഡം വയ്ക്കാൻ ധാരണയായിരുന്നു. ഈ ധാരണയനുസരിച്ചാണെങ്കിൽ പോലും അലോഷ്യസിനു പ്രായപരിധി പിന്നിട്ടെന്ന ആരോപണം സുധാകരപക്ഷം ഉയർത്തി. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഇതിനോടു യോജിച്ചു.

എൻഎസ് യു നേതൃത്വത്തിനും ഹൈക്കമാൻഡിനും പരാതി പോയി. പിന്തിരിയാൻ ഹൈക്കമാണ്ടിൽ സ്വാധീനമുള്ളവർ തയ്യാറായിരുന്നില്ല. അങ്ങനെ അലോഷ്യസ് സേവ്യർ സംസ്ഥാന പ്രസിഡന്റായി. അങ്ങനെ 27 വയസ്സിന്റെ മാനദണ്ഡം അട്ടിമറിച്ചു. അതിനിടെ അലോഷ്യസിന്റെ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എതിർ വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്. പ്രായ പരിധി അട്ടിമറിയിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതിയും നൽകി.

ഇതെല്ലാം സമ്മർദ്ദ തന്ത്രമായിരുന്നു. പരാതിക്കൊപ്പം നൽകിയിരിക്കുന്ന ജനന സർട്ടിഫിക്കറ്റ് അലോഷ്യസിന്റേതാണെന്നാണ് വിമതരുടെ അവകാശ വാദം. ഇതിനുസരിച്ച് 1993 ഓഗസ്റ്റ് 30നാണ് ജനനം. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് പ്രസവിച്ചതെന്നും പറയുന്നു. 2022 ജൂലൈയിലാണ് ഈ ജനന തീയതി നൽകിയതെന്നും വ്യക്തമാണ്.

ഈ ജനന തീയതിക്കൊപ്പം പ്രായപരിധി മാനദണ്ഡം നിശ്ചയിച്ച കെ എസ് യു യോഗത്തിന്റെ കത്തുംപുറത്തുവന്നിരുന്നു. കെ എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇത് അനുസരിച്ച് അലോഷ്യസിന്റേതാണ് ജനന സർട്ടിഫിക്കറ്റ് എങ്കിൽ പ്രായ പരിധിയിൽ അട്ടിമറി നടന്നുവെന്ന് വ്യക്തമാണ്. ഇതിനൊപ്പം 1991ൽ ജനിച്ച തിരുവനന്തപുരത്തുകാരനും കെ എസ് യു ഭാരവാഹിത്വം കിട്ടി. ഇതിന്റെ രേഖകളും കെ എസ് യുവിലെ മറുവിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button