തടവി തടവി വന്നപ്പോള്‍ പെണ്ണ് അല്ലെന്ന് അങ്ങേര്‍ക്ക് മനസിലായി! നിര്‍മ്മാതാവ് കയറിപ്പിടിച്ചെന്ന് കൊല്ലം തുളസി

കൊച്ചി:വര്‍ഷങ്ങളായി മലയാള സിനിമയിലെ സാന്നിധ്യമാണ് കൊല്ലം തുളസി. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കൊല്ലം തുളസിയുടെ ചില പ്രസ്താവനകള്‍ വിവാദമായി മാറുന്നതും കണ്ടിരുന്നു. ഇപ്പോഴിതാ തന്റെ പേര് മൂലമുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് കൊല്ലം തുളസി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആ സംഭവങ്ങള്‍ കൊല്ലം തുളസി വെളിപ്പെടുത്തിയത്. അദ്ദേഹത്തതിന്റെ വാക്കുകളിലേക്ക്.

ശരിക്കും പേര് തുളസീധരന്‍ നായര്‍ എന്നാണ്. പക്ഷെ കലാരംഗത്ത് അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണ്. ആ പേര് വരുത്തിയ വിനകള്‍ ഒരുപാടുണ്ട്. ഒരിക്കല്‍ ഒരു സിനിമയുടെ പരിപാടി നടക്കുകയായിരുന്നു. അവതാരക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. താന്‍ എപ്പോഴാണ് പെണ്ണായതെന്ന് മമ്മൂട്ടി ചോദിച്ചു. ഞാന്‍ വേദിയില്‍ വച്ച് തന്നെ അവതാരകയോട് ഞാന്‍ ശ്രീമതിയല്ലെന്ന് പറയുകയായിരുന്നു.

പിന്നെ പേരു കാരണം സിനിമയില്‍ ഒരുപാട് പരിഗണന കിട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവസാനം പെണ്ണല്ലെന്ന് അറിഞ്ഞപ്പോള്‍ റൂമില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. അത് ഭയങ്കര രസകരമായ സംഭവമായിരുന്നു. ഒരിക്കല്‍ ഒരു സിനിമയ്ക്ക് വേണ്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് വന്‍ സ്വീകരണം. അഡ്വാന്‍സ് തന്നു. അന്ന് ഞാന്‍ അഡ്വാന്‍സ് വാങ്ങുന്ന ശീലമുണ്ടായിരുന്നില്ല. നിര്‍മ്മാതാവിന്റെ മുറിയുടെ അടുത്തു തന്നെ ഒരു എസി റൂം എനിക്ക് തന്നു. എനിക്ക് എസി റൂമൊന്നും തരുന്ന സമയമല്ലായിരുന്നു അത്. ഞാന്‍ കയറി വരുന്നതേയുള്ളൂ.

പിന്നാലെ റൂം ബോയ് വന്നു. എന്ത് വേണമെന്ന് ചോദിച്ചു. അരമണിക്കൂറിനുള്ളില്‍ മീന്‍ പൊള്ളിച്ചത് അടക്കമുള്ള ഭക്ഷണം വരുന്നു. ഒപ്പം ഒരു പൈന്റ് മദ്യവും. പോകാന്‍ നേരത്ത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞു, കതക് അടക്കരുത് നിര്‍മ്മാതാവ് വരും. എനിക്കത് എന്തിനാണെന്ന് മനസിലായില്ല. എന്തായാലും ഞാന്‍ ഭക്ഷണം കഴിച്ച ശേഷം രണ്ട് പെഗ്ഗും എടുത്ത് അടിച്ച് കിടന്നു. നല്ല ക്ഷീണം ഉണ്ടായതിനാല്‍ വേഗം കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പകുതി ഉറക്കമായി. അപ്പോള്‍ ആരോ പതിയെ കതക് പകുതി തുറന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി വന്നു. ഞാന്‍ എസിയുടെ തണുപ്പ് കാരണം തലയിലൂടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു.

ഞാന്‍ ചെരിഞ്ഞാണ് കിടക്കുന്നത്. അയാള്‍ എന്റെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ എന്നെ തടവാന്‍ തുടങ്ങി. തടവി തടവി വന്നപ്പോള്‍ ഇത് പെണ്ണ് അല്ലെന്ന് അങ്ങേര്‍ക്ക് മനസിലായി. അതോടെ അയാള്‍ പോയി ലൈറ്റ് ഇട്ടു. ആരെടാ നീ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാനാണ് കൊല്ലം തുളസിയെന്ന്. നീയാണോ കൊല്ലം തുളസിയെന്ന് ദേഷ്യപ്പെട്ടു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ വിളിച്ച് ഇവനെ പിടിച്ചു കൊണ്ടു പോയി താഴെ ആ നൂറ്റി അഞ്ചിലെങ്ങാനും കൊണ്ടിടുവെന്ന് പറഞ്ഞു. പിന്നെയാണ് ഞാന്‍ മനസിലാക്കുന്നത് കൊല്ലം തുളസി എന്ന് കേട്ടപ്പോള്‍ നടി ആണെന്ന് കരുതിയാണ് ഇയാള്‍ എനിക്ക് എസി റൂമൊക്കെ തരുന്നത്.

നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലൂടെയാണ് കൊല്ലം തുളസി സിനിമയിലെത്തുന്നത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കൊല്ലം തുളസി. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷ്ണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കൊല്ലം തുളസി. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News