അപകടത്തിൽപ്പെട്ടിട്ടും നിർത്താതെയോടിച്ച് ജീവൻ രക്ഷിയ്ക്കാൻ ശ്രമം, കിഴക്കമ്പലം അപകടത്തിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ

കൊച്ചി:കിഴക്കമ്പലം പഴങ്ങനാട്ടില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി പ്രഭാത സവാരിക്കാരായ രണ്ട് സ്ത്രീകളും കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടറും മരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് 16-ാം വാര്‍ഡ് മാളേക്കമോളം ഞെമ്മാടിഞ്ഞാല്‍ കോരങ്ങാട്ടില്‍ സുബൈദ കുഞ്ഞുമുഹമ്മദ് (49), പൊയ്യയില്‍ നെസീമ യൂസഫ് (48), പുക്കാട്ടുപടി വിചിത്ര ഭവനില്‍ ഡോ.സ്വപ്ന ( 50 ), എന്നിവരാണ് മരിച്ചത്. സാജിത സമദ്, ബിവി കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 6.15 ഓടെ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപമാണ് അപകടം.സ്വപ്നക്ക് അസുഖം കൂടിയതിനെത്തുടര്‍ന്ന് പുക്കാട്ടുപടിയിലെ വീട്ടില്‍ നിന്നും പഴങ്ങനാട് ആശുപത്രിയിലേക്ക് കാറില്‍ വരികയായിരുന്നു ഡോക്ടറും ഭര്‍ത്താവും. പഴങ്ങനാട് ഷാപ്പുംപടിയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പ്രഭാത സവാരിക്കാര്‍ക്കിടയിലേക്ക് ഇടിഞ്ഞുകയറുകയായിരുന്നു. കാറില്‍ രോഗിയുണ്ടായിരുന്നതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാനായി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അവിടെ നിന്നും സംഭവസ്ഥലത്തേക്ക് ആമ്പുലന്‍സ് അയക്കുകയായിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഡോ.സ്വപ്ന മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. സുബൈദ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലാല്‍ജിയാണ് സ്വപ്നയുടെ ഭര്‍ത്താവ്. ലാല്‍ കൃഷ്ണ, മാളവിക എന്നിവരാണ് മക്കള്‍. സുല്‍ഫത്ത്, ഫാത്തിമ, അസ്ലം എന്നിവരാണ് സുബൈദയുടെ മക്കള്‍. മരുമകന്‍ റിയാസ്.ഷാഹിറ ഷെഹ്ന, സാദത്ത് എന്നിവരാണ് നെസീമയുടെ മക്കള്‍. തടിയിട്ട പറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News