ഖമേനിയുടെ വിലാപയാത്രയില്‍ ട്രംപിനെ വധിക്കാന്‍ ആഹ്വാനം; പ്രതികാര പ്രതീകമായ ചുവന്ന കൊടികള്‍ വീശി ടെഹ്റാനില്‍ ജനലക്ഷങ്ങൾ

ടെഹ്‌റാന്‍: കൊല്ലപ്പെട്ട മുന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ടെഹ്റാനിലെ പ്രാര്‍ത്ഥനാ ഹാളില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് വന്‍ ജനക്കൂട്ടം. യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28-നാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നതിനാല്‍ നീണ്ടുപോയ ഔദ്യോഗിക വിലാപയാത്രകള്‍ക്കും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കുമാണ് ഇപ്പോള്‍ ഇറാനില്‍ തുടക്കമായിരിക്കുന്നത്.

ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ലയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ വന്‍ രാഷ്ട്രീയ പ്രകടനമായി മാറി. ഖമേനിയുടെയും മറ്റ് നാല് കുടുംബാംഗങ്ങളുടെയും വിയോഗത്തിലുള്ള ആഴത്തിലുള്ള ദുഃഖത്തിനൊപ്പം ശത്രുക്കളോടുള്ള പ്രതികാരവും ചടങ്ങില്‍ അലയടിച്ചു. പുലര്‍ച്ചെ എട്ടിന് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ തലേദിവസം രാത്രി മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പള്ളിയിലും പരിസരത്തുമായി തടിച്ചുകൂടിയത്. ഇറാന്‍ പതാകകളും ഖമേനിയുടെ ചിത്രങ്ങളും കൈകളിലേന്തി, പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന കൊടികള്‍ വീശിയാണ് ജനക്കൂട്ടം എത്തിയത്.

രാജ്യത്തിന് കനത്ത ആഘാതമേറ്റെങ്കിലും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇറാന്‍ ജനത ഒന്നടങ്കം നിലകൊള്ളുമെന്ന സന്ദേശമാണ് ഈ ജനസാഗരം ലോകത്തിന് നല്‍കുന്നത്. ‘ഇനി മുതല്‍ കഫന്‍പുടവയാണ് ഞങ്ങളുടെ വസ്ത്രം. നിങ്ങളുടെ രക്തത്തിന് സാക്ഷിയായി ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു; ട്രംപിനെ വധിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പ്രശസ്ത ഇറാനിയന്‍ കവി മുഹമ്മദ് റസൂലി വേദിയില്‍ വികാരാധീനനായി പ്രഖ്യാപിച്ചു. ഈ ഔദ്യോഗിക വധഭീഷണിക്ക് ജനക്കൂട്ടം വലിയ ആവേശത്തോടെയാണ് കൈയ്യടിച്ച് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ‘നിങ്ങള്‍ക്ക് മനുഷ്യരെ കൊല്ലാം, പക്ഷേ അവരുടെ ആശയങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല’ എന്ന് അര്‍മേനിയയിലെ ഇറാന്‍ അംബാസഡര്‍ ഖലീല്‍ ഷീര്‍ഗൊലാമി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഖമേനിയെ വധിച്ചതിലൂടെ സുഗന്ധദ്രവ്യത്തിന്റെ കുപ്പിയാണ് ശത്രുക്കള്‍ തകര്‍ത്തതെന്നും അതിന്റെ സുഗന്ധം ഇപ്പോള്‍ എല്ലായിടത്തും പടര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗര്‍ സോള്‍ഗദര്‍ വ്യക്തമാക്കിയത്, ജനങ്ങള്‍ തങ്ങളുടെ നേതാവിന് വിട നല്‍കുമ്പോള്‍ ശത്രുക്കള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും പ്രതികാരവും മാത്രമാണ് ലക്ഷ്യമിടുന്നത് എന്നാണ്. 97 കാരനായ പ്രമുഖ പുരോഹിതന്‍ ആയത്തുള്ള ജാഫര്‍ സുബ്ഹാനിയുടെ നേതൃത്വത്തിലായിരുന്നു പ്രധാന പ്രാര്‍ത്ഥനകള്‍. ഖമേനിയുടെ മരുമകള്‍ സഹ്റ ഹദ്ദാദ് ആദില്‍, 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകള്‍ സഹ്റ മുഹമ്മദി ഗോല്‍പൈഗാനി എന്നിവരുടെ മൃതദേഹങ്ങളും അവിടെയുണ്ടായിരുന്നു.

കുരുന്നിന്റെ ചെറിയ പെട്ടി ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു. അതേസമയം, ഖമേനിയുടെ മരണശേഷം ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മകന്‍ മുജ്തബ ഖമേനിയുടെ അസാന്നിധ്യം ചടങ്ങില്‍ പ്രകടമായിരുന്നു. സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസമായിട്ടും അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ സന്ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്വന്തം ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മറ്റ് മൂന്ന് സഹോദരന്മാരായ മുസ്തഫ, മസൂദ്, മെയ്സം എന്നിവര്‍ പിതാവിന്റെ പെട്ടിക്ക് സമീപം നിലയുറപ്പിച്ചിരുന്നു.

ഇറാന്‍ സര്‍ക്കാരിലെയും സൈന്യത്തിലെയും നീതിന്യായ വിഭാഗത്തിലെയും പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. യു.എസുമായുള്ള താല്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഉള്ളതിനാല്‍ ചടങ്ങിന് നേരെ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പിലാണ് പ്രമുഖ കമാന്‍ഡര്‍മാരായ ഇസ്മായില്‍ ഖാനി, അഹമ്മദ് വാഹിദി എന്നിവരടക്കം പരസ്യമായി ചടങ്ങില്‍ സംബന്ധിച്ചത്. ആക്രമണത്തില്‍ മുജ്തബ ഖമേനിക്ക് പരിക്കേറ്റിരുന്നുവെങ്കിലും മുഖത്തിന് വൈരൂപ്യമോ മറ്റ് ഗുരുതരമായ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കനത്ത ചൂടിനെ അവഗണിച്ചും പതിനായിരങ്ങളാണ് പള്ളിക്ക് പുറത്ത് കാത്തുനിന്നത്. രക്തസാക്ഷിത്വത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് വെള്ള വസ്ത്രം ധരിച്ചവരും ഇതിലുണ്ടായിരുന്നു.

ഉപരോധങ്ങള്‍ കാരണം നാല്‍പ്പത് വര്‍ഷമായിട്ടും പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ചടങ്ങിന്റെ ആദ്യദിനം മാത്രം ഇരുപത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍. ടെഹ്റാനിലെ വിലാപയാത്രയ്ക്ക് ശേഷം ഭൗതികശരീരം പുണ്യനഗരമായ ഖോമിലേക്കും തുടര്‍ന്ന് ഇറാഖിലെ പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകും. അതിനുശേഷമായിരിക്കും ഖമേനിയുടെ ജന്മനാടായ മഷ്ഹദില്‍ ഖബറടക്കം നടക്കുക. ഇറാന്‍ ജനതയുടെ കണ്ണീര് വ്യാജമാണെന്ന യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ദരിദ്രരായ ജനങ്ങള്‍ പോലും തങ്ങളുടെ ആത്മീയ നേതാവിന് വിട നല്‍കാന്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ടെഹ്റാനില്‍ എത്തിയിരിക്കുന്നത്.

വിദ്യാലയങ്ങളിലും താല്കാലിക ക്യാമ്പുകളിലുമാണ് ഇവര്‍ അന്തിയുറങ്ങുന്നത്. അതേസമയം, ഈ യാഥാസ്ഥിതിക ചടങ്ങുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളും ടെഹ്റാന്റെ മറ്റൊരു വശത്തുണ്ട്. നഗരത്തിലെ സമ്പന്ന മേഖലകളില്‍ ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ റെസ്റ്റോറന്റുകളിലും കഫേകളിലും സമയം ചിലവഴിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെങ്കിലും അതിന്റെ ആഘാതം എല്ലാവരിലും ഒരേപോലെയല്ല. ഭരണകൂടത്തോട് വിയോജിപ്പുള്ളവരുണ്ടെങ്കിലും, വിദേശശക്തികള്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കുക എന്നത് തങ്ങളുടെ കടമയാണെന്നാണ് അവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ വിശ്വസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News