കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ ക്രൂരത ; മത്സ്യവില്പന നടത്തിയ സ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞു

പാരിപ്പള്ളി : കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ കൊടും ക്രൂരത വീണ്ടും. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ മത്സ്യങ്ങളാണ് പോലീസ് അഴുക്ക് ചാലിൽ തള്ളിയത്. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ച് കൊടും ക്രൂരത കാട്ടിയത്.

വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്. തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് വില്പനയ്ക്കായ് എത്തിച്ചിരുന്നത്, ഇതിൽ അഞ്ഞൂറോളം രൂപയ്ക്ക് മാത്രമാണ് കച്ചവടം നടന്നിരുന്നത്. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News