27.1 C
Kottayam
Monday, May 6, 2024

കേന്ദ്ര സഹായത്തിന് കാത്തുനിൽക്കില്ല,കോവിഡ് വാക്‌സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഒന്ന് മുതൽ 18-45 വയസിന് ഇടയിലുള്ളവർക്ക് വാക്സിൻ നൽകും. ഈ ഗണത്തിൽ 1.65 കോടി ആളുകൾ സംസ്ഥാനത്തുണ്ട്.

രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണന നൽകും. ഇക്കാര്യങ്ങൾ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രതിക്ഷിക്കുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്സിന് മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. നേരത്തെയുള്ള കേന്ദ്ര വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങുക മാത്രമേ സംസ്ഥാനത്തിന് നിർവാഹമുള്ളു. ഇതിനുള്ള നടപടികൾ ആരംഭിച്ചു.

വാക്സിൻ കമ്പനികളുമായി ഉൾപ്പെടെ ചർച്ച നടക്കുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് ആവശ്യമായ വാക്സിന് ഓർഡർ നൽകാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ദിവസം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വലിയ തോതിലാണ് വർധിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചില ഇടത്ത് ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. വാക്നിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാൻ സാധിക്കു.

നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്സിൻ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷൻ സെക്ഷനുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week