KeralaNews

പിണറായി-ബൊമ്മയ് കൂടിക്കാഴ്ച പരാജയം;സിൽവർലൈൻ ചർച്ചയായില്ല,കേരളത്തിന്‍റെ മൂന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ തള്ളി

ബംഗലൂരു:കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.

രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച.ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം.

നിലമ്പൂർ – നഞ്ചൻകോട് ,തലശ്ശേരി – മൈസൂർ , കാസര്‍കോട് ദക്ഷിണ കന്നഡ റയിൽ ലൈൻ എന്നിവയടക്കമുള്ള. പദ്ധതികൾക്കെല്ലാം കർണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം.. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.

എൻ. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂർ മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട്  ആവശ്യപ്പെടും. വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ  റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും  കർണാടക മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button