ബെംഗലൂരു: കർണാടകത്തിൽ വൈദ്യുത നാലുചക്ര വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിക് കാറുകൾക്കും ജീപ്പുകൾക്കും ഇതുവരെ നൽകിയിരുന്ന 100 ശതമാനം റോഡ് നികുതിയിളവ് സർക്കാർ പിൻവലിച്ചു. എന്നാൽ, സാധാരണക്കാർക്ക് ആശ്വാസമായി വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നികുതിയിളവ് മാറ്റമില്ലാതെ തുടരും.
നികുതി വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെയും നികുതി പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം വാഹനത്തിന്റെ വിലയ്ക്കനുസരിച്ച് നികുതി ഘടനയിൽ മാറ്റമുണ്ടാകും:
- 10 ലക്ഷം രൂപയ്ക്ക് താഴെ: 5 ശതമാനം നികുതി.
- 10 ലക്ഷം മുതൽ 25 ലക്ഷം വരെ: 8 ശതമാനം നികുതി.
- 25 ലക്ഷം രൂപയ്ക്ക് മുകളിൽ: 10 ശതമാനം നികുതി.
നേരത്തെ 25 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് പൂർണ്ണമായും നികുതിയിളവ് ലഭിച്ചിരുന്നു. ഈ ഇളവ് ഒഴിവാക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വർഷം 250 കോടി രൂപയുടെ അധിക വരുമാനമാണ് കർണാടക സർക്കാർ പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കർണാടക. ഇളവുകൾ പിൻവലിക്കുന്നത് സംസ്ഥാനത്തെ ഇവി (EV) വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.
The Karnataka government has withdrawn the 100% road tax exemption previously granted to electric four-wheelers. While the tax exemption for electric two-wheelers remains unchanged, electric cars and jeeps will now attract taxes based on their price range: 5% for vehicles below ₹10 lakh, 8% for those between ₹10 lakh and ₹25 lakh, and 10% for vehicles priced above ₹25 lakh. The move aims to generate an additional revenue of ₹250 crore this financial year. Karnataka currently ranks second in India for the highest number of electric vehicles, following Maharashtra.

