CrimeNationalNews

കനത്ത സുരക്ഷയിൽ ഡൽഹിയിൽ ‘ഗുണ്ടാ കല്ല്യാണം’; റിവോൾവർ റാണിയെ മിന്നുകെട്ടി കാലാ ജഠെഡി

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളിൽ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ.

വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. വിവാഹവേദിയില്‍വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, സ്‌പെഷ്യല്‍ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയില്‍ വിന്യസിച്ചിരിക്കുന്നത്. അതിഥികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി പോലീസിന്റെ കര്‍ശന സുരക്ഷാവലയത്തിലാണ് ദ്വാരകയിലെ വിവാഹവേദി. പ്രവേശന കവാടത്തില്‍ തന്നെ പോലീസിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ട്. അതിഥികള്‍ക്കായി പ്രത്യേക ബാര്‍കോഡ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനവും വിവാഹവേദിക്ക് സമീപം പ്രവേശിക്കാന്‍ അനുവദിക്കില്ല.

വിവാഹവേദിയില്‍ പോലീസിന്റെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു. ആയുധധാരികളായ കമാന്‍ഡോകള്‍ക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് വിവാഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണ്‍ സംവിധാനവുമുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങള്‍ കാലാ ജഠെഡിയുടെ ബന്ധുക്കള്‍ നേരത്തെ പോലീസിന് കൈമാറിയിരുന്നു. ഇതിനുപുറമേ വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഐ.ഡി. കാര്‍ഡും പോലീസ് നല്‍കിയിട്ടുണ്ട്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് വിവാഹത്തിനായി ആറുമണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് ഈ സമയം. ഇതിനിടെയിലാണ് ദ്വാരകയിലെ വേദിയില്‍ വിവാഹചടങ്ങുകളും നടക്കുക.

തിഹാര്‍ ജയിലില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെയാണ് വിവാഹം നടക്കുന്ന സ്വകാര്യഹാള്‍. 51,000 രൂപ വാടകയ്ക്ക് കാലാ ജഠെഡിയുടെ അഭിഭാഷകനാണ് വിവാഹവേദി ബുക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

അനുരാധ ചൗധരി വിവാഹവേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹചടങ്ങിന് മുന്നോടിയായി അനുരാധ മെഹന്തിയിടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.

ഗുസ്തിതാരമായ സാഗര്‍ ധന്‍ഖറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് കാലാ കുപ്രസിദ്ധി നേടിയത്. ഗുസ്തിതാരം സുശീല്‍കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ കാലായ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത് ബിഷ്ണോയി ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പണം തട്ടല്‍, കവര്‍ച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലും പ്രതിയായി. അനുരാധയുടെ രണ്ടാംവിവാഹമാണിത്.

ക്രിമിനലുകളായ കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേയാണ് ഇരുവരെയും ഡല്‍ഹി പോലീസ് പിടികൂടിയത്. 2021-ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും അഴിക്കുള്ളിലായത്. നിലവില്‍ അനുരാധ ചൗധരി ജാമ്യത്തിലാണ്. കാലാ ജഠെഡി തിഹാര്‍ ജയിലിലും. ജാമ്യത്തിലിറങ്ങിയ ശേഷം അനുരാധ ചൗധരി പ്രതിശ്രുത വരനെ കാണാനായി പതിവായി ജയിലിലെത്തിയിരുന്നു. ഇതിനൊടുവിലാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button