26.5 C
Kottayam
Tuesday, May 21, 2024

‘ചട്ടക്കൂട് എല്ലാവർക്കും ബാധകം; തരൂർ മുതൽക്കൂട്ട്’; പ്രശ്നങ്ങൾ അവസാനിച്ചെന്ന് സുധാകരൻ

Must read

തിരുവനന്തപുരം: ശശി തരൂരുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്. ഡൽഹിയിൽ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. പാർട്ടി ചട്ടക്കൂട് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. തരൂർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനത്തെക്കുറിച്ച് പറയാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.

സുധാകരൻ ആർഎസ്എസിനോട് പുലർത്തുന്ന മൃദു സമീപനത്തിനെതിരെയും വിമർശനം ഉയർന്നു. സുധാകരന്റെ പ്രസ്താവന അസമയത്തുണ്ടായതാണ്. അത് പാർട്ടിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കി. നെഹ്റുവിനെ വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സുധാകരന്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. എം എം ഹസനാണ് വിമർശനം ഉന്നയിച്ചത്.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്തു നിന്നും തരൂരിനെ വിമർശിക്കുന്ന നിലപാടാണ് ആദ്യം ഉണ്ടായത്. അതാണ് തരൂരിന്റെ പരിപാടികൾക്ക് കൂടുതൽ പ്രചാരം നൽകിയതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാണിച്ചു. നിലവിലെ സാഹചര്യത്തിൽ തരൂരിനെ കൂടുതൽ വിമർശിക്കാതെ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടുക എന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പാർട്ടി വിരുദ്ധമായതൊന്നും തരൂർ സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂർ സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജനക്കൂട്ടം എത്തുന്നുണ്ട്. തരൂരിനെ ഉൾക്കൊള്ളേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.


മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയും യോഗത്തിൽ ചർച്ചയായി. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ മുസ്ലിം ലീഗിനെ യോഗം പ്രശംസിച്ചു. അഭ്യൂഹങ്ങൾക്ക് ലീഗ് തക്ക മറുപടി നൽകിയെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week