32.8 C
Kottayam
Saturday, May 4, 2024

റിയാസ് സെക്രട്ടറിയേറ്റിലെത്തിയത് ‘ മരുമകൻ’ ക്വോട്ടയിൽ,സ്ത്രീപീഡന ആരോപണം നേരിട്ടവരും സിപിഎം സംസ്ഥാന സമിതിയിൽ: സുധാകരൻ

Must read

തിരുവനന്തപുരം: വനിതാ സഖാക്കളോടു പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ രൂക്ഷമായ വിമർശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ടവരെ ഉൾപ്പെടുത്തി പുതിയ സംസ്ഥാന സമിതി രൂപീകരിച്ചതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വനിതകളോടുള്ള സിപിഎമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതിൽ വ്യക്തമാകുന്നത്.

മന്ത്രി ആർ.ബിന്ദു ഉൾപ്പെടെ നേതാക്കളാണ് സിപിഎമ്മിൽ സ്ത്രീകൾക്കു നീതി കിട്ടുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചത്. പാർട്ടിയുടെ സ്ത്രീവിരുദ്ധ സമീപനമാണ് സർക്കാരിന്റെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നത്. വാളയാറും വടകരയും ഉൾപ്പെടെ ഒട്ടേറെ പീഡനക്കേസുകളിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണു ചെയ്തത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സിപിഎമ്മിലെ മറ്റു നേതാക്കൾക്കു കിട്ടാത്ത പരിഗണനയാണു ലഭിക്കുന്നത്.

മരുമകൻ എന്ന പ്രത്യേക ക്വോട്ടയിലാണ് റിയാസ് സെക്രട്ടേറിയറ്റിലെത്തിയത്. മുതിർന്ന നേതാവായ പി.ജയരാജനെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി. ഖാദി ബോർഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സർക്കാർ നൽകിയത്. പിണറായി വിജയന്റെ സമ്പൂർണാധിപത്യമാണ് സമ്മേളനത്തിൽ കണ്ടത്. എതിർശബ്ദം ഉയർത്തിയവരെല്ലാം പാർട്ടിയിൽ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരൻ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ നയവ്യതിയാനം നേരത്തെ എടുത്തിരുന്നെങ്കില്‍ യുക്രെയിനില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ നിലവിളി ഉയരുകയില്ലായിരുന്നെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎമ്മിന്റെ വികലനയംമൂലം കേരളത്തിനുണ്ടായ നഷ്ടം വിലമതിക്കാത്തതാണ്. ഇതു ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വിദേശരാജ്യങ്ങളിലേക്കു കയറ്റിവിടാനും ഇടയാക്കി.

യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയിനില്‍ നിന്ന് നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നാട്ടിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നത്. അവരുടെയും അവരുടെ വീട്ടുകാരുടെയും കണ്ണീരും നിലവിളിയും നാം കണ്ടു. ഇതുപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോള്‍ ലക്ഷക്കണക്കിനു മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഈ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്ന് ഓടിച്ചുവിട്ടത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പന്‍ നടപടികളുമാണെന്ന് സുധാകരന്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും സിപിഎം അട്ടിമറിച്ചു. ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് സിപിഎം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമായി. മെരിറ്റും മാര്‍ക്കുമൊക്കെ പഴങ്കഥകളായി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ത്തത് ഇടതുഭരണമാണ്. ഇന്ന് കേരളത്തില്‍ ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമില്ല.

പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സര്‍വകലാശാലകള്‍, വിദേശ സര്‍വകലാശാലകളുമായി സഹകരണം തുടങ്ങിയ യുഡിഎഫിന്റെ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും സിപിഎം തുരങ്കം വെച്ചു. സ്വാശ്രയകോളജ് വിരുദ്ധ സമരമാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പില്‍ അവസാനിച്ചത്. അതില്‍ 5 ഡിവൈഎഫ്‌ഐക്കാരെയാണ് കുരുതി കൊടുത്തത്. അന്നു വെടിയേറ്റ പുഷ്പന്‍ ഇപ്പോഴും ശയ്യാവലംബനാണ്. പുഷ്പന് ഇടതുസര്‍ക്കാര്‍ പെന്‍ഷനും അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോവളത്ത് സംഘടിപ്പിച്ച അക്കാദമിക് സംഗമത്തില്‍ വച്ച് അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ ഗുണ്ടകള്‍ അടിച്ചുവീഴ്ത്തിയതും എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതും കേരളം മറന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മാത്രമാണ്. അതും സിപിഎമ്മിന്റെ അതിശക്തമായ പ്രക്ഷോഭത്തെ മറികടന്ന്. എന്നാല്‍ ഈ നയങ്ങളുടെയെല്ലാം ഉപയോക്താവും പ്രയോക്താവുമായി പിന്നീട് സിപിഎം മാറി. ഇന്ന് സിപിഎമ്മിന് നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അതില്‍നിന്നുള്ള ലാഭം ഊറ്റിക്കുടിച്ച് അട്ടയെപ്പോല അവര്‍ ചീര്‍ത്തിരിക്കുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ തീരുമാനം എടുക്കുന്നതിനു മുമ്പ് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തോടും പുഷ്പനോടും ടിപി ശ്രീനിവാസനോടും സിപിഎം എന്തുപറയും? കേരളത്തിലെ ലക്ഷക്കണക്കിനു കുട്ടികളെ വിദേശത്തേക്ക് ഓടിച്ചുവിട്ടതിന് എന്തു സമാധാനം പറയും? തൊഴില്‍ ശാലകള്‍ പൂട്ടിക്കുകയും സ്ഥാപനങ്ങളുടെ മുന്നില്‍ കൊടികുത്തകയും ചെയ്ത സിപിഎം നയംമൂലം കേരളം വിട്ടോടേണ്ടി വന്ന ലക്ഷക്കണക്കിനു യുവാക്കളോട് എന്തു പറയും? സിപിഎമ്മിന്റെ പുതിയ നയവ്യതിയാനത്തെ തുടര്‍ന്ന് ഉയരാന്‍ ഇടയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പ്രതീക്ഷിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

സിപിഐ എം സംസ്‌ഥാന സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർവനിതകളുമാണ്‌. സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു.

എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുമുഖങ്ങൾ.

നിലവിലുള്ള കമ്മിറ്റിയിൽനിന്ന്‌ 12 പേരെ ഒഴിവാക്കിയിട്ടുണ്ട്‌. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യൂ എന്നിവരാണ്‌ ഒഴിവായത്‌.

സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ടി എം തോമസ്‌ ഐസക്‌, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എ വിജയരാഘവൻ, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ രാധാകൃഷ്‌ണൻ, കെ പി സതീഷ്‌ ചന്ദ്രൻ, എം വി ബാലകൃഷ്‌ണൻ, സി എച്ച്‌ കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്‌, ടി വി രാജേഷ്‌, എ എൻ ഷംസീർ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, പി മോഹനൻ, പി സതീദേവി, എ പ്രദീപ്‌കുമാർ, പി എ മുഹമ്മദ്‌ റിയാസ്‌, ഇ എൻ മോഹൻദാസ്‌, പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്‌, എം ബി രാജേഷ്‌, എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, പി കെ ബിജു, എം കെ കണ്ണൻ, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ്‌ ശർമ, എം സ്വരാജ്‌, ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ, കെ പി മേരി, വി എൻ വാസവൻ, ആർ നാസർ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ്‌ സുജാത, കെ പി ഉദയഭാനു, എസ്‌ സുദേവൻ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, കെ വരദരാജൻ, എസ്‌ രാജേന്ദ്രൻ, സൂസൻ കോടി, കെ സോമ പ്രസാദ്‌, എം എച്ച്‌ ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, പുത്തലത്ത്‌ ദിനേശൻ, എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം.

സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week