സി.പി.ഐയുമായി പ്രശ്‌നമില്ലെന്ന് ജോസ് കെ. മാണി; നടക്കുന്നത് ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മറ്റി യോഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്-ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. പ്രമോദ് നാരായണനും പറഞ്ഞു. സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാര്‍ഥി എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തിയെന്നായിരുന്ന വാര്‍ത്തകള്‍ ഉയര്‍ന്നത്. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല.

റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി. ഇക്കാര്യം സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News