26.7 C
Kottayam
Wednesday, April 24, 2024

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം, മുട്ടുകുത്തിച്ചത് കരുത്തരായ ജംഷഡ്പൂറിനെ

Must read

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട ഗോളാണ് ജയമൊരുക്കിയത്. തോറ്റെങ്കിലും ജെംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരും. അതേസമയം ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരു ടീമും 10 വീതം മത്സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒന്‍പതും ജംഷഡ്‌പൂരിന് 13 ഉം പോയിന്‍റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂരിനെ മഞ്ഞപ്പട തോല്‍പിക്കുന്നത്.

തിലക് മൈതാനിയില്‍ ജംഷഡ്‌പൂര്‍ 4-3-1-2 ശൈലിയിലും ബ്ലാസ്റ്റേഴ്‌സ് 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. ഒഡീഷയ്‌ക്കെതിരായ വന്‍ തോല്‍വി മറക്കാന്‍ മഞ്ഞപ്പട മൈതാനത്തെത്തിയത് മൂന്ന് മാറ്റങ്ങളുമായി. അറ്റാക്കില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറേയും മടങ്ങിയെത്തിയപ്പോള്‍ നിഷു കുമാറിന് പകരം കോസ്റ്റയും കിബു വികൂനയുടെ ആദ്യ ഇലവനിലെത്തി. അതേസമയം ഒരൊറ്റ മാറ്റമായിരുന്നു ജംഷഡ്‌പൂര്‍ ഇലവനില്‍. ലോറന്‍സോയുടെ മടങ്ങിവരവ് മാത്രമാണ് കോയ്‌ല്‍ വരുത്തിയത്.

വമ്പന്‍ മാറ്റങ്ങളുമായി ഇറങ്ങിയതിന്‍റെ മാറ്റം ആദ്യ മിനുറ്റുമുതല്‍ മൈതാനത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്. 12-ാം മിനുറ്റില്‍ ഹൂപ്പറുടെ അളന്നുമുറിച്ച പാസ് രഹനേഷ് മാത്രം മുന്നില്‍ നില്‍ക്കേ മുറേയുടെ കാല്‍കളില്‍ എത്തിയെങ്കിലും പന്ത് ഗോള്‍ബാറിന് മുകളിലൂടെ പറന്നു. 16-ാം മിനുറ്റില്‍ അടുത്ത അപകടം സൃഷ്‌ടിച്ച് ഹൂപ്പറുടെ ഷോട്ട്. അവസരമൊരുക്കിയത് മുറേ. എന്നാല്‍ ഇത്തവണയും പന്ത് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ 22-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ പ്രതീക്ഷയൊരുക്കി ബോക്‌സിന് പുറത്ത് ഫ്രീകിക്ക് ഭാഗ്യം.

മൈതാനത്തിന്‍റെ ഇടതു ഭാഗത്തുനിന്ന് ഫ്രീകിക്ക് എടുത്തത് ഫക്കുണ്ടോ പെരേര. പെരേരയുടെ മഴവില്‍ കിക്ക് ബോക്‌സിലേക്ക് കുതിച്ചെത്തിയ കോസ്റ്റ അതിമനോഹരമായി വലയിലിട്ടു. തൊട്ടുപിന്നാലെ സമനില നേടാനുള്ള ജംഷഡ്‌പൂരിന്‍റെ ശ്രമം ബ്ലാസ്റ്റേഴ്‌സ് ഇല്ലാതാക്കി. വാല്‍സ്‌കിസിന്‍റെ ബുള്ളറ്റ് ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസ് പറന്ന് തടുക്കുകയായിരുന്നു.

എന്നാല്‍ 36-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ഫ്രീകിക്ക് വഴങ്ങിയത് അപകടമായി. ഇടത് ഭാഗത്തുനിന്ന് വാല്‍സ്‌കിസ് തൊടുത്ത കലക്കന്‍ ഫ്രീകിക്ക് ആല്‍ബിനോയ്‌ക്ക് ഒരവസരം പോലും നല്‍കാതെ നേരിട്ട് വലയിലെത്തി. ഇതോടെ ഗോള്‍നില 1-1. മറ്റൊരു മത്സരത്തില്‍ കൂടി ലീഡെടുത്ത ശേഷം ബ്ലാസ്റ്റേഴ്‌സിന് നിരാശ. പിന്നാലെയും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചെങ്കിലും 45 മിനുറ്റും രണ്ട് മിനുറ്റ് ഇഞ്ചുറി ടൈമും പൂര്‍ത്തിയാകുമ്പോള്‍ ലീഡ് തിരിച്ചുപിടിക്കാനായില്ല.

രണ്ടാംപകുതിയില്‍ 48-ാം മിനുറ്റില്‍ ജംഷഡ്‌പൂര്‍ ആദ്യ കോര്‍ണര്‍ നേടി. എന്നാല്‍ കോസ്റ്റ തട്ടിയകറ്റി. 52-ാം മിനുറ്റില്‍ സൈഡ് വോളിക്കുള്ള ജാക്കിചന്ദിന്‍റെ ശ്രമം പോസ്റ്റിനെ ഉരുമി കടന്നുപോയി. പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്‌സ് അവസരങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്നെങ്കിലും ഗോള്‍ മാറിനിന്നു. 66-ാം മിനുറ്റില്‍ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിന്‍റെ രക്ഷക്കെത്തി. ജാക്കിചന്ദിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 66-ാം മിനുറ്റില്‍ ജാക്കിചന്ദിനെ സെന്‍ട്രല്‍ സര്‍ക്കിളില്‍ വച്ച് ഫൗള്‍ ചെയ്തതിന് ലാല്‍റുവത്താര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

73-ാം മിനുറ്റില്‍ ഹൂപ്പറിനെ പിന്‍വലിച്ച് രോഹിത് കുമാറിനെ മഞ്ഞപ്പട ഇറക്കി. 79-ാം മിനുറ്റില്‍ ഫക്കുണ്ടോ പെരേരയുടെ ഷോട്ട് രഹ്നേഷ് തടുത്തെങ്കിലും റീബൗണ്ട് മുറേ വല തൊടീച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍(2-1). 81-ാം മിനുറ്റില്‍ സഹലിന് പകരം മറ്റൊരു മലയാളി രാഹുലെത്തി. 81-ാം മിനുറ്റില്‍ ജംഷഡ്‌പൂര്‍ ഗോളി രഹ്നേഷിന് പിഴച്ചപ്പോള്‍ അവസരം മുതലെടുത്ത മുറേ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം ഗോള്‍ കണ്ടെത്തി. പെരേരയുടെ ഷോട്ട് രഹ്നേഷിന് അനായാസമായിരുന്നെങ്കിലും കൈയില്‍ നിന്ന് വഴുതിയപ്പോള്‍ മുറേ മുതലാക്കുകയായിരുന്നു.

എന്നാല്‍ രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ വാല്‍സ്‌കിസിലൂടെ ജംഷഡ്‌പൂര്‍ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയുടെ പിഴവില്‍ നിന്ന് പന്തുമായി കുതിച്ച വാല്‍സ്‌കിസ് പന്ത് മുബഷറിന് മറിച്ചുനല്‍കി. എന്നാല്‍ മുബഷിര്‍ മനോഹര ക്രോസ് നല്‍കിയപ്പോള്‍ നല്‍കിയ വാല്‍സ്‌കിസ് ചാടിയുയര്‍ന്ന് പന്ത് വലയിലാക്കി. ആറ് മിനുറ്റാണ് മത്സരത്തിന് ഇഞ്ചുറിടൈം അനുവദിച്ചത്. എന്നാല്‍ ലീഡ് നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാംജയം പേരിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week