അനന്തരഫലം ഇറാൻ അനുഭവിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഇസ്രയേൽ

ന്യൂഡൽഹി: ചരക്കുകപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയത്. സ്ഥിതിഗതികൾ വഷളാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

ഇറാന്റെ തുടർന്നുള്ള നീക്കങ്ങളെ ചെറുക്കാനുള്ള എല്ലാ നടപടികളും വർധിപ്പിച്ചു. തിരിച്ചടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്- അദ്ദേഹം പ്രസ്താവനയി അറിയിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനില്ക്കുന്നതിനിടെയാണ് ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്കിൽ വെച്ച് പിടിച്ചെടുത്തത്.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ജീവനക്കാർ ഇന്ത്യക്കാരാണെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഇറാൻ അധികൃതരുമായി ഇന്ത്യൻ അധികൃതർ സംസാരിച്ചു. ഇന്ത്യൻ ജീവനക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ചും അവരുടെ സുരക്ഷ സംബന്ധിച്ച് സംസാരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News