ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

ഇസ്രയേലില്‍ ഇറാന്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം. തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതര്‍ അറിയിച്ചു. ഇറാന്‍ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ വെടിനിര്‍ത്തല്‍ കരാര്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇറാനും ഇസ്രയേലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും അവസാനിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച നാലു മണി വരെ ഇസ്രയേല്‍ ഇറാനിലും തങ്ങള്‍ തിരിച്ചും പ്രത്യാക്രണം നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഇറാന്‍ ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News