യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളി വിവേക് രാമസ്വാമി

വാഷിങ്ടണ്‍: 2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെല്ലുവിളിയായുള്ളത്.

‘ഈ രാജ്യത്ത് അതിന്റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണന’ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു.

37-കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് യുഎസിലേക്ക് കുടിയേറിയത്. തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് താമസം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും.

അമേരിക്ക സ്വത്വ പ്രതിസന്ധിക്ക് നടുവിലാണെന്നും അത് തിരികെ പിടിക്കേണ്ടതുണ്ടെന്നും വിവേക് അഭിമുഖത്തില്‍ പറഞ്ഞു.തൃപ്പൂണിത്തുറ സ്വദേശിയായ വിവേക് രാമസ്വാമിയുടെ അമ്മ ഗീതാ രാമസ്വാമി ഒരു വയോജന മനോരോഗ വിദഗ്ദ്ധയും. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ പിതാവ് വി.ജി.രാമസ്വാമി ജനറല്‍ ഇലക്ട്രിക്കില്‍ എഞ്ചിനീയറും പേറ്റന്റ് അഭിഭാഷകനുമായിരുന്നു.ഇരുവരും ഒന്നരമാസം മുൻപു പാലക്കാട് എത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഡോ.അപൂർവ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരൻ ശങ്കർ രാമസ്വാമിക്കും യുഎസിൽ ബിസിനസാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News