31.1 C
Kottayam
Monday, April 29, 2024

കാർബൺ ന്യൂട്രൽ: രാജ്യത്തെ താപനിലയങ്ങൾക്ക് പൂട്ടുവീഴും; കേരളവും പകരം വഴി കണ്ടെത്തണം

Must read

കൊച്ചി:രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ കേന്ദ്ര തീരുമാനം. കർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി 2070-ഓടെ എല്ലാ താപനിലയങ്ങളും പൂട്ടും.

ഇപ്പോൾ രാജ്യത്തെ 70 ശതമാനം വൈദ്യുതി ആവശ്യവും നിറവേറ്റുന്നത് താപനിലയങ്ങളിലൂടെയാണ്. 50 വർഷത്തിനുള്ളിൽ ബദൽ സംവിധാനത്തിലേക്ക് മാറേണ്ടിവരും. താപവൈദ്യുതിക്ക് പകരം സൗരോർജം, കംപ്രസ്ഡ് ബയോഗ്യാസ്, ഹൈഡ്രജൻ, ബാറ്ററി ഊർജസംഭരണം എന്നിവയിലേക്ക് മാറുന്നതിനാണ് മാർഗരേഖ തയ്യാറാവുന്നത്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച എനർജി സമ്മിറ്റിൽ കേന്ദ്ര ഊർജ സെക്രട്ടറി അലോക് കുമാറാണ്, കാർബൺ സന്തുലിതാവസ്ഥയിലേക്കെത്താൻ രാജ്യം സ്വീകരിക്കാനൊരുങ്ങുന്ന നടപടികളെക്കുറിച്ച് സൂചന നൽകിയത്.

രണ്ടുമാസം മുമ്പ് നടന്ന ഗ്ലാസ്ഗോ പരിസ്ഥിതി ഉച്ചകോടിയിലാണ് 2070-ഓടെ ഇന്ത്യയിലെ കാർബൺ ബഹിർഗമനം തീർത്തും ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർനടപടിയുടെ ഭാഗമായാണ് മാർഗരേഖ തയ്യാറാകുന്നത്. വൈദ്യുതിമേഖലയിൽ കൽക്കരിയിൽ നിന്നുള്ള ഉത്പാദനം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. നിലവിലെ താപവൈദ്യുതി ഉത്പാദനം പ്രതിദിനം രണ്ടുലക്ഷം മെഗാവാട്ട് ആണ്. 50 വർഷം കൊണ്ട് ഇത് പൂർണമായി അവസാനിപ്പിക്കണം. പ്രതിവർഷം 4000 മെഗാവാട്ട് താപവൈദ്യുതിയെങ്കിലും കുറയ്ക്കേണ്ടിവരും.

താപവൈദ്യുതിക്ക് പകരം അഞ്ചുലക്ഷം മെഗാവാട്ട് സൗരോർജ ഉത്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇപ്പോൾ ഒരുലക്ഷം മെഗാവാട്ട് മാത്രമാണ് സൗരോർജോത്പാദനം. വൻതോതിൽ ഊർജം സംഭരിക്കാവുന്ന തരത്തിൽ ബാറ്ററി സാങ്കേതികവിദ്യ വികസിക്കുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം കരുതുന്നത്. വൈദ്യുതി സബ്സ്റ്റേഷനുകൾക്ക് സമാനമായി ബാറ്ററി സംഭരണ കേന്ദ്രങ്ങൾ വന്നേക്കും. പകൽ ലഭിക്കുന്ന സൗരോർജം ബാറ്ററിയിൽ സംഭരിച്ച് രാത്രി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.

കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി.), ഹൈഡ്രജൻ എന്നിവ ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കാം. വാഹനങ്ങളിലും സി.ബി.ജി. ഉപയോഗിക്കാനാകും. ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതിനിലയങ്ങൾ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ വികസിക്കുമെന്നും കേന്ദ്രം കരുതുന്നു.

താപവൈദ്യുതി നിലയ്ക്കുംമുമ്പേ കേരളവും ബദൽ തേടണം. കേരളത്തിന് പ്രതിദിനം ആവശ്യമുള്ള 3,500-4,000 മെഗാവാട്ട് വൈദ്യുതിയിൽ 2,800 മെഗാവാട്ടും താപവൈദ്യുതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിൽ കൂടുതലും താപവൈദ്യുതിയാണ്. ഡാമുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി സംഭരണശേഷി കൂട്ടുന്നതിനൊപ്പം, പവർഹൗസുകളുടെ ഉത്പാദനശേഷിയും കൂട്ടേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week