30 C
Kottayam
Friday, May 3, 2024

റെക്കോഡ് കൂട്ടുകെട്ടുമായി തകര്‍ത്തടിച്ച്‌ ഗിൽ – ജയ്‌സ്വാൾ സഖ്യം;നാലാം ടി20-യിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ

Must read

ഫ്ളോറിഡ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.

യശസ്വി ജയ്‌സ്വാള്‍ – ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് വിരുന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടി20-യില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി.

47 പന്തില്‍ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 77 റണ്‍സെടുത്ത ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 51 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ മൂന്ന് സിക്‌സും 11 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യ വിജയറണ്‍ സ്വന്തമാക്കുമ്പോള്‍ ഏഴ് റണ്‍സുമായി തിലക് വര്‍മയായിരുന്നു ജയ്‌സ്വാളിന് കൂട്ട്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി (2-2). ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച ഷിംറോണ്‍ ഹെറ്റ്മെയറാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് തുടക്കത്തില്‍ത്തന്നെ ആക്രമണം അഴിച്ചുവിട്ടു. ഓപ്പണര്‍മാരായ കൈല്‍ മായേഴ്സ് വെറും ഏഴ് പന്തില്‍ നിന്ന് 17 റണ്‍സെടുത്തു. എന്നാല്‍ നേരിട്ട എട്ടാം പന്തില്‍ താരം അര്‍ഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സഞ്ജുവാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്. പിന്നാലെ വന്ന ഷായ് ഹോപ്പ് ബ്രാന്‍ഡണ്‍ കിങ്ങിനെ കൂട്ടുപിടിച്ച് അടിച്ചുതകര്‍ത്തു. 5.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ ആറാം ഓവറില്‍ കിങ്ങിനെ മടക്കി അര്‍ഷ്ദീപ് വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. 16 പന്തില്‍ 18 റണ്‍സെടുത്ത കിങ്ങിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി.

പിന്നാലെ വന്ന വിന്‍ഡീസിന്റെ സൂപ്പര്‍ താരം നിക്കോളാസ് പുരനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത താരത്തെ കുല്‍ദീപ് യാദവ് മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി. അതേ ഓവറില്‍ തന്നെ വിന്‍ഡീസ് നായകന്‍ റോവ്മാന്‍ പവലിനെയും മടക്കി കുല്‍ദീപ് കൊടുങ്കാറ്റായി. ഇതോടെ വിന്‍ഡീസ് 54 ന് ഒരു വിക്കറ്റ് എന്ന സ്‌കോറില്‍ നിന്ന് 57 ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തി.പവലിന് പകരം വന്ന ഷിംറോണ്‍ ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ പത്തോവറില്‍ വിന്‍ഡീസ് 79 റണ്‍സാണ് നേടിയത്.

ഹെറ്റ്മെയറും ഹോപ്പും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് ചാഹല്‍ പൊളിച്ചു. 29 പന്തില്‍ 45 റണ്‍സെടുത്ത ഹോപ്പിനെ ചാഹല്‍ അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന റൊമാരിയോ ഷെപ്പേര്‍ഡിനെ അക്ഷര്‍ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. വെറും ഒന്‍പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഷെപ്പേര്‍ഡിന് പിന്നാലെ വന്ന ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും മറുവശത്ത് ഹെറ്റ്മെയര്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി. 17.4 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. പിന്നാലെ ഹെറ്റ്മെയര്‍ അര്‍ധസെഞ്ചുറി നേടി. 35 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. ഒടുവില്‍ താരം അവസാന ഓവറില്‍ അര്‍ഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹെറ്റ്മെയര്‍ 38 പന്തുകളില്‍ നിന്ന് നാല് സിക്സിന്റെയും മൂന്ന് ഫോറിന്റെയും സഹായത്തോടെ 61 റണ്‍സെടുത്തു. പിന്നാലെ വന്ന അകിയെല്‍ ഹൊസെയ്ന്‍ ഒരു ബൗണ്ടറിയും സിംഗിളും നേടി. അവസാന പന്തില്‍ ഒഡിയന്‍ സ്മിത്ത്് സിക്സടിച്ച് ടീം സ്‌കോര്‍ 178-ല്‍ എത്തിച്ചു. സ്മിത്ത് 15 റണ്‍സെടുത്തും ഹൊസെയ്ന്‍ അഞ്ച് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week