എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെ 64 റൺസിന് തകർത്തുവിട്ട് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ 17 ഓവറിൽ വെറും 106 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ദീപ്തി ശർമയുടെ ബൗളിങ്ങാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്.
ഈ പ്രകടനത്തോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ സ്പിന്നർ എന്ന ചരിത്ര റെക്കോർഡും ദീപ്തി സ്വന്തമാക്കി. ബൗളിങ്ങിന് പുറമെ പാക് ടോപ് സ്കോറർ മുനീബ അലിയെ (41) ഒരു തകർപ്പൻ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയതും ദീപ്തിയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീ ചരണി മൂന്നും ഷഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പവർപ്ലേയിൽ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ 3.2 ഓവർ പൂർത്തിയാകുമ്പോൾ 18 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം. ഒരു സിക്സറടിച്ച് തകർപ്പൻ തുടക്കമിട്ട ഓപ്പണർ ഷഫാലി വർമയെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ (6 റൺസ്) ഇന്ത്യയ്ക്ക് നഷ്ടമായി. സാദിയ ഇഖ്ബാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുനീബ അലിക്ക് ക്യാച്ച് നൽകിയാണ് ഷഫാലി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനും (1) അധികനേരം പിടിച്ചുനിൽക്കാനായില്ല. തസ്മിയ റുബാബിന്റെ പന്തിൽ നതാലിയ പർവേസിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് 63 പന്തിൽ 91 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 44 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 68 റൺസെടുത്ത സ്മൃതിയെ രാമീൻ ഷമീമാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് 35 പന്തിൽ 36 റൺസെടുത്ത് പുറത്തായി.
ഭാരതി ഫുൽമാലി (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. 17 പന്തിൽ 5 ഫോറും ഒരു സിക്സറുമടക്കം 34 റൺസായിരുന്നു റിച്ചയുടെ സമ്പാദ്യം. ദീപ്തി ശർമ 12 റൺസോടെ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന ശക്തമായ സ്കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. പാക്കിസ്ഥാനായി സാദിയ ഇഖ്ബാലിലും ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് സമയത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും പരസ്പരം ഹസ്തദാനം നൽകാതിരുന്നത് മൈതാനത്ത് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം മുൻപും കായികരംഗത്ത് തുടർന്നുപോരുന്ന 'നോ ഹാൻഡ്ഷേക്ക്' രീതി ഇത്തവണയും ക്യാപ്റ്റൻമാർ ആവർത്തിക്കുകയായിരുന്നു

