ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് അയച്ച കത്തിലാണ് ഗൗതമി തന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചത്.
‘‘ഇന്ന്, 2026 ജൂൺ 14 മുതൽ, അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എനിക്ക് നൽകിയിട്ടുള്ള എല്ലാ ചുമതലകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറുകയാണ്’’ – രാജിക്കത്തിൽ ഗൗതമി കുറിച്ചു. രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങൾ കൊണ്ടല്ല താൻ ഈ തീരുമാനമെടുത്തതെന്ന് നടി പറയുന്നു. സ്വന്തം സംഘടനയിലൂടെയും സ്വതന്ത്രമായും ജനങ്ങൾക്കായി ക്ഷേമപ്രവർത്തനങ്ങൾ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗൗതമി കത്തിൽ വ്യക്തമാക്കി. പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്തുനിന്നുകൊണ്ട് ജനക്ഷേമത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി ഭാരവാഹികൾക്കും ജില്ലാ സെക്രട്ടറിമാർക്കും താഴെത്തട്ടിലുള്ള പ്രവർത്തകർക്കും അവർ നൽകിയ പിന്തുണയ്ക്ക് ഗൗതമി നന്ദി അറിയിച്ചു.
2024ലാണ് ബിജെപി വിട്ട് ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിനു ശേഷം തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട അണ്ണാ ഡിഎംകെയ്ക്ക് ഗൗതമിയുടെ രാജി കൂടുതൽ തിരിച്ചടിയാകും. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംഘടനയെ പുനരുജ്ജീവിപ്പിക്കാനും പാടുപെടുന്ന അണ്ണാ ഡിഎംകെയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് ഗൗതമിയുടെ പുതിയ തീരുമാനം.

