സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി:നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം.

സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച്‌ മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രം. ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News