ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന സുഹാഗ് മൻസൂർ അലി(29), മുകുൾ(32) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
യുവതികളെ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചു. ബാനസവാടി, ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന.രണ്ടുമാസംമുൻപ് പശ്ചിമബംഗാൾ അതിർത്തിവഴിയാണ് 12 പേരും ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഒരുമാസമായി ബെംഗളൂരുവിൽ താമസിച്ചുവരുകയായിരുന്നു. യുവതികളുടെ ചിത്രം ഓൺലൈൻ വഴി പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യപ്രവർത്തനത്തിന് ഉപയോഗിക്കുകയായിരുന്നു.


