അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ മൊജ്തബ ഖമനേയി പങ്കെടുക്കില്ല

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വിവരം. ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലുമായുള്ള തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുജ്തബ ഖമനേയി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അതീവ അപകടകരമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ജനങ്ങളെ നേരിട്ട് കാണാൻ മുജ്തബ ആഗ്രഹിക്കുന്നുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ അനുവദിക്കാത്തതിനാൽ അദ്ദേഹം ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് വിവരം.

അലി ഖമനേയിക്ക് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളും പ്രമുഖരും ടെഹ്റാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഖമനേയിയുടെ മരണം ഇറാൻ ജനതയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും തങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങളെന്നും ആയത്തുള്ള ഇലാഹി പറഞ്ഞു.

അമേരിക്കയുമായും ഇസ്രായേലുമായും ഇറാൻ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. എങ്കിലും ഇത്തരം പ്രതിസന്ധികൾക്കിടയിലും രാജ്യം മുൻപത്തേക്കാൾ കരുത്താർജ്ജിച്ചുവെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും ഇലാഹി ന്യൂഡൽഹിയിൽ വെച്ച് വ്യക്തമാക്കി. അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ഇറാന്റെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News