ഞാൻ ഇടതുപക്ഷക്കാരൻ, ഇക്കാലത്ത് ഇതൊന്നും തുറന്ന് പറയാനാകാത്ത അവസ്ഥ: സെയ്ഫ് അലി ഖാൻ

മുംബൈ:ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം വേദ. 2017ല്‍ തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ തമിഴ് ചിത്രത്തിന്റെ റീമേക്കിൽ നായകന്മാരായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും ആണ്. 


സെയ്ഫ് ആണ് ചിത്രത്തില്‍ വിക്രം ആയി എത്തുന്നത്. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ തന്റെ കഥാപാത്രത്തിന്റെ ചിന്താ​ഗതികളോടും പ്രവൃത്തികളോടും ഒരിക്കലും ‍യോജിക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് സെയ്ഫ്. താൻ വിശാലമായ കാഴ്ചപ്പാടുള്ള ഇടതുപക്ഷക്കാരനാണെന്നും സിനിമയിലെ ഏറ്റുമുട്ടലുകൾ കാണുമ്പോൾ പോലും അസ്വസ്ഥനാകാറുണ്ടെന്നും നടൻ പറഞ്ഞു. 

‘വ്യാജ ഏറ്റുമുട്ടലുകളെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ താനൊരു നല്ല വ്യക്തിയാണെന്ന് എൻ്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ. താൻ‌ ലിബറലും വിശാലമായ ചിന്താ​ഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ആളുമാണ് ഞാന്‍’, എന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു. വിക്രം വേദയുടെ പ്രമോഷനിടെ ആയിരുന്നു സെയ്ഫിന്റെ പ്രതികരണം.

 

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിക്രം വേദയുടെ പ്രിവ്യൂന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുഷ്കര്‍- ഗായത്രി എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് സ്ക്രീനിൽ എത്തിയത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

മികച്ച അഭിപ്രായങ്ങളാണ് പ്രിവ്യൂവിന് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഗംഭീരമാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്. അഞ്ചില്‍ നാല് റേറ്റിംഗ് ആണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. മികച്ച രചനയും അവതരണവുമാണ് ചിത്രത്തിന്‍റേതെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും സ്ക്രീനില്‍ തീ പാറിച്ചെന്നും അദ്ദേഹം കുറിച്ചു. എല്ലാം നന്നായി വന്നതിനു പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സംവിധായകരായ പുഷ്കര്‍- ഗായത്രിയാണെന്ന് രോഹിത്ത് ഖില്‍നാനി ട്വീറ്റ് ചെയ്തു. ചിത്രം തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് അഭിഷേക് പരിഹാറിന്‍റെ ട്വീറ്റ്. 

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News