25.7 C
Kottayam
Friday, May 10, 2024

സ്വര്‍ണ്ണം ഇറക്കാന്‍ സ്വപ്‌നയ്ക്കും സംഘത്തിനും പണം നല്‍കിയിരുന്നയാളെ തിരിച്ചറിഞ്ഞു; സംസ്ഥാനം വിടാന്‍ സ്വപ്നയെ സഹായിച്ചതും ഇയാള്‍

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നേയും സംഘത്തിനേയും സഹായിച്ചിരുന്നയാളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇയാളാണ് സ്വപ്‌നയ്ക്കും സംഘത്തിനും സ്വര്‍ണ്ണം ഇറക്കാന്‍ പണം നല്‍കിയിരുന്നത്. സ്വപ്നയെ സംസ്ഥാനം വിടാന്‍ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തല്‍.

ജൂണില്‍ രണ്ട് തവണ സ്വപ്ന സ്വര്‍ണം കൊണ്ടുവന്നു. മൂന്നാം തവണ സ്വര്‍ണം കടത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇന്നലെ അന്വേഷണ സംഘം റമീസ് സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിലെ പ്രധാന ഏജന്റ് മാത്രമെന്നും കസ്റ്റംസ് തിരിച്ചറിഞ്ഞു. സ്വപ്നയുടെ മൂന്ന് ഫോണിലേയും വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം. സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടവരില്‍ പോലീസ് ഉന്നതരുമുണ്ടെന്നാണ് സൂചന.

അതേസമയം, സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. നിലവില്‍ സ്വപ്ന സുരേഷ് തൃശൂരിലെ കൊവിഡ് കെയര്‍ സെന്ററിലാണ് ഉള്ളത്. സ്വപ്നയോടൊപ്പം മൂന്ന് റിമാന്‍ഡ് പ്രതികളും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലര്‍ച്ചെയാണ് അന്വേഷണ സംഘം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചത്.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week