രാജ്യത്ത് കുട്ടികള്‍ക്ക് ഓഗസ്‌റ്റോടെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റോടെ കൊവിഡ് വാക്സിന്‍ ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും ഐസിഎംആര്‍ കോവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റോടെയോ ഈ വാക്സിന്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News