വടകരയില്‍ പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

വടകര: പാർട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസിൽ പ്രതികളായ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ബാബുരാജ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആയിരുന്നു ലിജീഷ്. സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഞായറാഴ്ച പോലീസിനൊപ്പമെത്തി യുവതി മൊഴിനൽകിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി.

പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകൾ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ആരോപണം ഉയർന്നതിന് പിന്നാലെ ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മൂന്നുമാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. പിന്നീട് പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നതെന്ന് യുവതി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. മാനസികമായി തകർന്നുപോയ യുവതി ബന്ധുക്കളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ശനിയാഴ്ച പോലീസിൽ പരാതി നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News