ഹൈക്കോടതി അടയ്ക്കില്ല,ജസ്റ്റിസ് സുനില്‍ തോമസിന് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം

കൊച്ചി:ജസ്റ്റിസ് സുനില്‍ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനില്‍ പോയെങ്കിലും ഹൈക്കോടതി അടയ്‌ക്കേണ്ടതില്ലെന്ന്് തീരുമാനം.കേസുകളുടെ ഫയലിംഗും വാദം കേള്‍ക്കലും നിര്‍ത്തിവയ്ക്കില്ല.എന്നാല്‍ പരിഗണിക്കുന്ന കേസുകള്‍ വെട്ടിച്ചുരുക്കാന്‍ ധാരണയായി. ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം.

ഹൈക്കോടതി അടച്ചിടണമെന്നാവശ്യപ്പെട്ട് നേരത്തെ അഭിഭാഷകരുടെ സംഘടന കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ കേസ് പരിഗണിക്കുകയോ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയോ ചെയ്യില്ലെന്നും ധാരണയായി.

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊലീസുകാരന്‍ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് നിരീക്ഷണത്തില്‍ പോയത്. 17-ാംതീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ടുമായി പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്.

ജസ്റ്റിസ് സുനില്‍ തോമസിന് നിരീക്ഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ജസ്റ്റിസ് പ്രാഥമിക-ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News