ചാമ്പ്യന്‍സ് ട്രോഫി നേടിയ,ഏഷ്യാ കപ്പ് നേടിത്തന്ന അതേ വ്യക്തിയാണ് ഞാന്‍; തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാം; കനത്ത തോൽവിയ്ക്ക് പ്രതികരണവുമായി ഗംഭീർ

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ ഗുവാഹാട്ടി ടെസ്റ്റിലെ തോല്‍വിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് അനുയോജ്യനാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ പറഞ്ഞത്. ഇതടക്കം കടുത്ത ചോദ്യങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീറിന് നേരിടേണ്ടി വന്നത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. അതും വൈറ്റ് വാഷ് വിജയം.

''ഇത് ബിസിസിഐ തീരുമാനിക്കേണ്ട കാര്യമാണ്. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. ഇംഗ്ലണ്ടില്‍ റിസല്‍റ്റ് ഉണ്ടാക്കിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ, ഏഷ്യാ കപ്പ് നേടിയ അതേ വ്യക്തിയാണ് ഞാന്‍. ഇത് പഠിച്ചുവരുന്ന ഒരു ടീമാണ്.'' – ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ഓരോ വ്യക്തിയും ഈ പരമ്പര തോല്‍വിക്ക് ഉത്തരവാദികളാണെന്ന് ഗംഭീര്‍ പറഞ്ഞു. എന്നാല്‍ കുറ്റം തന്നില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നമ്മള്‍ നന്നായി കളിക്കേണ്ടതുണ്ട്. ഒന്നിന് 95 റണ്‍സെന്ന നിലയില്‍ നിന്ന് ഏഴിന് 122 റണ്‍സെന്ന വീഴ്ച അംഗീകരിക്കാനാകില്ല.'' – ഗംഭീര്‍ പറഞ്ഞു.

ഗംഭീറിനു കീഴില്‍ കളിച്ച 18 ടെസ്റ്റുകളില്‍ 10-ലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരേ സമ്പൂര്‍ണ പരമ്പര തോല്‍വി വഴങ്ങിയ ഇന്ത്യ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അത്തരത്തില്‍ നാണംകെട്ടിരിക്കുകയാണ്.

ടീമില്‍ നിരന്തരമായി വരുത്തുന്ന മാറ്റങ്ങളും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരെ ടീമില്‍ കുത്തിനിറയ്ക്കുന്ന ഗംഭീറിന്റെ തീരുമാനങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News