മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കലിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ എന്‍ഒസി നല്‍കി. എറണാകുളം ജില്ലാ കലക്ടര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

കേസ് മാര്‍ച്ചില്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിതിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വനം വകുപ്പ് ഫയല്‍ ചെയ്ത കേസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണുള്ളത്.

മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. സിവില്‍ നടപടിക്രമത്തിന്റെ സെക്ഷന്‍ 321 പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേസില്‍ നിന്ന് പിന്മാറാനുള്ള അവകാശമുണ്ട്. 2011 ല്‍ എടുത്ത കേസില്‍ ഒന്നാം പ്രതിയാണ് നടന്‍ മോഹന്‍ലാല്‍. ഇതേ വര്‍ഷം നടന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News