ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം; കൊടികുത്തി

കവരത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.

സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി. എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് നടപടി. ഭൂഉടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി നാട്ടിയതെന്നാണ് പരാതി. അഡ്മിനിസ്ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്ട്രേറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ എത്തിയ ദിവസം പ്രദേശവാസികള്‍ കരിദിനം ആരംഭിച്ചിരുന്നു.

അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആയിഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ബയോ വെപ്പണ്‍ എന്ന പദപ്രയോഗം നടത്തിയതിനാണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

അതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും നിലവിലെ സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളും ആയിഷക്ക് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയോ ബിജെപി ഘടകമോ തങ്ങളുടെ നിലപാട് തിരുത്താന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി.

ഭരണപരിഷ്‌കാരങ്ങളിലെ അതൃപ്തി അറിയിച്ച് ബിജെപി നേതാക്കള്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ കാണും. അതേസമയം രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്തത്തേക്ക് മാറ്റി. ഈ മാസം 20 ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ ഹൈക്കോടതിയില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News