ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് ഗൂഗിള്‍; മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചത്തിലധികം വരുമാനം

കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി ഗൂഗിള്‍. കണക്കുകൂട്ടലുകളെ മറികടന്നാണ് ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് വരുമാനനേട്ടത്തിലെത്തിയത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കിലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, യുട്യൂബ് വീഡിയോ സര്‍വീസ്, മറ്റ് വെബ് പാര്‍ട്ട്നര്‍ഷിപ്പുകള്‍ എന്നിവ വഴി കമ്പനി ലാഭമുണ്ടാക്കിയത്. മറ്റെല്ലാ ടെക് കമ്പനികളേക്കാളുമധികം പരസ്യവരുമാനമുണ്ടാക്കിയത് ഗൂഗിളാണ്.

മൂന്നാം പാദത്തില്‍ 53.1 ബില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ പരസ്യ വരുമാനം. 63.336 ബില്യണ്‍ എന്ന ശരാശരി വരുമാനത്തില്‍ നിന്നും 65.1 ബില്യണ്‍ എന്ന നിലയിലേയ്ക്ക് ആല്‍ഫബെറ്റ് കമ്പനിയുടെ മൊത്തം വരുമാനവും ഉയര്‍ന്നു. മൊബൈല്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിലും ബ്രൗസിങ് നിരീക്ഷിക്കുന്നതിലും വന്ന നിയന്ത്രണങ്ങള്‍ പരസ്യ ബിസിനസിലൂടെ ഗൂഗിള്‍ മറികടന്നു എന്നാണ് വരുമാന വര്‍ധനവ് തെളിയിക്കുന്നത്.

കൊറോണ രാജ്യമെമ്പാടും പടര്‍ന്നതോടെ, കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ സേവനങ്ങളുടെ ഡിമാന്റ് വന്‍തോതില്‍ വര്‍ധിച്ചത്. അന്ന് ആളുകളില്‍ വര്‍ധിച്ചുവന്ന ഇന്റര്‍നെറ്റ് ഉപയോഗശീലങ്ങള്‍ മാറിയിട്ടില്ല എന്നുതന്നെയാണ് ഗൂഗിളിന്റെ പുതിയ വരുമാനക്കണക്കുകള്‍ സൂചിപ്പിക്കുന്നതും. കസ്റ്റമേഴ്സിന്റെ ബ്രൗസിങ് ഹിസ്റ്ററി നോക്കി ഓരോ പ്രൊഫൈലുകളിലും വ്യത്യസ്തമായ പരസ്യങ്ങള്‍ ഗൂഗിള്‍ നല്‍കുന്നു എന്ന ഉപയോക്താക്കളുടെ ആശങ്കയും ഇതോടെ വര്‍ധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News