സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമായി. വെള്ളിയാഴ്ച പവന് 360 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലക്കുറവ് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.

മാര്‍ച്ചില്‍ പവന് 760 രൂപയുടെ വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

റഷ്യ-യുക്രൈന്‍ യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കഴിഞ്ഞമാസം ഉയര്‍ത്തിയത്. ട്രോയ് ഔണ്‍സിന് മാര്‍ച്ചില്‍ 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പിന്നീട് വില കുറയുകയായിരുന്നു.

വിവാഹ സീസണിന് മുന്നോടിയായി സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാകുമോ എന്നതാണ് മിക്കവരും ഉറ്റു നോക്കുന്നത്. ഡല്‍ഹി,മുംബൈ നഗരങ്ങളില്‍ ഉള്‍പ്പെടെ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 47, 650 രൂപയായി കഴിഞ്ഞ ദിവസം വില ഉയര്‍ന്നിരുന്നു. സംസ്ഥാന നികുതികള്‍, എക്‌സൈസ് തീരുവ, പണിക്കൂലി തുടങ്ങിയ വിവിധ ഘടകങ്ങള്‍ മൂലം, രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ വ്യത്യാസമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News