സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമായി. ശനിയാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.

മാര്‍ച്ച് ഒന്‍പതിന് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 40,560 രൂപയായി രാവിലെ വില ഉയര്‍ന്നെങ്കിലും പിന്നീട് 39,840 രൂപയായി വില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് 2000 ഡോളര്‍ കടന്ന ശേഷം 1,977 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

റഷ്യയും യുക്രൈനും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സ്വര്‍ണവിലയിലെ അസ്ഥിരതയ്ക്ക് കാരണം. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. യുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,988.40 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.

2022 ജനുവരി ആദ്യം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണവില. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10-ാം തിയതി പവന് 35,600 രൂപയായി മാറിയിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേ സമയം ജനുവരി 26-ാം തിയതി പവന് 36,720 രൂപയായി വില ഉയര്‍ന്നിരുന്നു. പിന്നീട് വില ഇടിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News