26.7 C
Kottayam
Monday, May 6, 2024

ഇതു പോലുള്ള ഗുണ്ടായിസം സഹിക്കാന്‍ സാധിക്കില്ല; മരയ്ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തൃശൂര്‍ ഗിരിജ തിയേറ്റര്‍

Must read

തൃശൂര്‍: ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്ന് തിയേറ്ററുടമ ഡോ. ഗിരിജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഗിരിജ ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മാക്സ് ലാബ് ഡിസ്ട്രീബ്യൂട്ടേഴ്സും ആശിര്‍വാദ് സിനിമാസും ഭയപ്പെടുത്തുന്ന എഗ്രിമെന്റാണ് മുന്നോട്ട് വെച്ചതെന്നാണ് ഇവര്‍ പറയുന്നത്.

തിയേറ്ററില്‍ മരയ്ക്കാര്‍ ഒരാഴ്ച സ്‌ക്രീനിംഗ് ചോദിച്ചിരുന്നുവെന്നും തൃശൂര്‍ നഗരത്തിലെ തന്നെ ഒരു മെയിന്‍ തിയേറ്റര്‍ 50 ലക്ഷം അഡ്വാന്‍സ് നല്‍കിയെന്നും അതിനാല്‍ എല്ലായിടത്തും കൊടുത്താലും നിങ്ങള്‍ക്ക് നല്‍കുവാന്‍ മെയിന്‍ തിയേറ്ററിന് സമ്മതം അല്ല എന്നും അവര്‍ അറിയിച്ചുവെന്നും ഗിരിജ പറയുന്നു. പിന്നീട് 2021 ഓഗസ്റ്റില്‍ 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയ മെയിന്‍ തിയേറ്ററിന്റെ സമ്മതം ഇല്ലാതെ, ഞങ്ങളുടെ തിയേറ്ററില്‍ മൂന്ന് ആഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ മരക്കാര്‍ കളിക്കണം എന്നാവശ്യപ്പെടുകയും ഇതുള്‍പ്പെടെയുള്ള പല നിബന്ധനകള്‍ അടങ്ങിയ എഗ്രിമെന്റാണ് മുന്നോട്ട് വെച്ചതെന്നും ഡോ. ഗിരിജ കൂട്ടിച്ചേര്‍ക്കുന്നു.

തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിയ ഉറപ്പും ബിസിനസ് മര്യാദയും നോക്കാതെയാണ് ആശിര്‍വാദിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും കരാറുകളെന്നും ഗിരിജ കുറ്റപ്പെടുത്തി. ഒപ്പോസിഷന്‍ തിയേറ്ററുകള്‍ക്ക് പടം നല്‍കില്ല എന്ന ഉറപ്പിന്റെ പേരിലാണ് പല തിയേറ്ററുകളും മരയ്ക്കാറിന് 50 ലക്ഷം വീതം അഡ്വാന്‍സ് നല്‍കിയത്. എന്നാല്‍ അവരുടെ സമ്മതം ഇല്ലാതെയാണ് 10 പൈസ പോലും അഡ്വാന്‍സ് വാങ്ങാത്ത തിയേറ്ററുകളുമായി എഗ്രിമെന്റ് വെക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ആശീര്‍വാദ് എന്ന കമ്പനിയുടെ പടങ്ങള്‍ ഇനീഷ്യല്‍ കളക്ഷനില്‍ മുന്നിട്ടു നില്‍ക്കും, പക്ഷെ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ ഭയമായിരുന്നു. എപ്പോള്‍ വാക്ക് മാറുമെന്ന് പറയാന്‍ കഴിയില്ല. ഒരു കംപ്ലെയിന്റായി പോകാന്‍ പറ്റില്ല, കാരണം ഫിയോക് പ്രസിഡന്റ് തലപ്പത്തും അവര്‍ തന്നെ. ഹോള്‍ഡ് ഓവര്‍ ആയാലും ഞങ്ങള്‍ നഷ്ടം സഹിച്ചു നീട്ടി വലിച്ചു, അവര്‍ക്കു പേരെടുക്കാന്‍ പടം കളിക്കുക. സിനിമ കാശിനു വേണ്ടി ഭയപ്പാടോടു കൂടി കളിക്കുന്നതും, ഇഷ്ടത്തോടെ അവരുടെ സിനിമ സ്വന്തം സിനിമ പോലെ കളിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്, വാക്ക് ഒന്നും പ്രവൃത്തി രണ്ടുമായാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട്.

തന്നേപോലെ ഹരിപ്പാട് എസ്.എന്‍ തിയേറ്റര്‍ ഒരു സ്ത്രീ ആണ് നടത്തുന്നതെന്നും ചിലപ്പോള്‍ ഇതുപോലുള്ള അനുഭവം അവര്‍ക്കും ഉണ്ടായിട്ടുണ്ടാകുമെന്നും ഗിരിജ പറയുന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു പടം വെറുതെ നല്‍കിയാലും ഗുണ്ടായിസം പോലുള്ള ഏര്‍പ്പാട് താങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഫിയോക്കിലെ തന്നെ മറ്റ് മെമ്പറിനെ ചതിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ആശിര്‍വാദ് സിനിമാസുമായി കരാറില്‍ ഏര്‍പ്പെടാതിരുന്നതെന്നും ഡോ ഗിരിജ പറഞ്ഞു.

ഗിരിജ തിയേറ്റര്‍ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഫിയോക് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് കുമാര്‍ സാര്‍ എല്ലാ തിയേറ്റര്‍ കാരോടും മരക്കാര്‍ എന്ന സിനിമ കളിക്കുവാന്‍ ആന്റണി സാറിന്റെ അഭ്യര്‍ത്ഥന അറിയിച്ചു. പക്ഷെ എന്നെ ഒഴിവാക്കി തരണമെന്നു ഞാന്‍ ഫിയോക് മീറ്റിംഗില്‍ എല്ലാ മെമ്പേഴ്സ് മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. എനിക്ക് 2021 ഓഗസ്റ്റ് മാസം മരക്കാര്‍ എന്ന സിനിമ കളിക്കുവാന്‍ നല്‍കിയ എഗ്രിമെന്റ് ഞാന്‍ സൈന്‍ ചെയ്തില്ല. അതിനു കാരണങ്ങള്‍ ഉണ്ട്.

2020 മാര്‍ച്ച് 26ന്, ഈ മരക്കാര്‍ എന്ന സിനിമ തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ ഗിരിജ തിയേറ്റര്‍ ഒഴിച്ച് എല്ലായിടത്തും വെച്ചിരുന്നു. 2009 മുതല്‍ എപ്പോഴും ഒരാഴ്ച ഞങ്ങള്‍ക്ക് ആശിര്‍വാദിന്റെ സിനിമകള്‍ ലഭിച്ചിരുന്നു. 2020 മുതല്‍ ആ ഏര്‍പ്പാട് നിര്‍ത്തി. 90 ശതമാനം മലയാള സിനിമകള്‍ക്ക് ഫിനാന്‍സ് നല്‍കുന്ന ഫിനാന്‍സിയര്‍ തൃശ്ശൂര്‍ സ്വദേശിയും, ഒരു തിയേറ്റര്‍ തൃശ്ശൂരില്‍ എടുത്തു നടത്തുന്നുമുണ്ട്. അദ്ദേഹം 90 ശതമാനം സിനിമകള്‍ക്ക് ഫിനാന്‍സ് നല്‍കുന്നത് കൊണ്ടു, ഞങ്ങള്‍ക്ക് പടം നല്‍കാതിരിക്കുവാന്‍ 50 ലക്ഷം അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അത് കൊണ്ടു പടം നല്‍കുവാന്‍ നിര്‍വാഹമില്ല എന്ന് പറഞ്ഞു. യോഗം ഉള്ള സിനിമകളെ ലഭിക്കു, ഒരു വാതില്‍ അടയുമ്പോള്‍ മറു വാതില്‍ തുറക്കും ആ വിശ്വാസത്തില്‍ നീങ്ങുന്നവര്‍ ആണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് പടങ്ങള്‍ നല്‍കുന്ന വേറെ കമ്പനികള്‍ ഉണ്ട്, എഗ്രിമെന്റ് പോലും ആവശ്യം ഇല്ല, വാക്ക് വാക്കാണ്, പണം നല്‍കുന്നതിനു മുന്നേ ഒരു വാക്ക് പറഞ്ഞെങ്കില്‍ വെറും വാക്കില്‍ ഉറച്ചു നില്‍ക്കുന്ന കമ്പനികള്‍. പണം കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചു പോകാത്ത എത്രയോ ഫിലിം കമ്പനികള്‍ ഉണ്ട്.

ആശീര്‍വാദ് എന്ന കമ്പനിയുടെ പടങ്ങള്‍ ഇനീഷ്യല്‍ കളക്ഷനില്‍ മുന്നിട്ടു നില്‍ക്കും, പക്ഷെ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ ഭയമായിരുന്നു. എപ്പോള്‍ വാക്ക് മാറും പറയുവാന്‍ കഴിയുക ഇല്ല, ഒരു കെപ്ലെയിന്റ് ആയി പോകാന്‍ പറ്റില്ല, കാരണം ഫിയോക് പ്രസിഡന്റ് തലപ്പത്തും അവര്‍ തന്നെ. ഹോള്‍ഡ് ഓവര്‍ ആയാലും ഞങ്ങള്‍ നഷ്ടം സഹിച്ചു നീട്ടി വലിച്ചു, അവര്‍ക്കു പേരെടുക്കാന്‍ പടം കളിക്കുക. ഒരാഴ്ച പടം ലഭിച്ചാല്‍ ആ തുക കൊണ്ടു തിയേറ്റര്‍ ചിലവുകള്‍ നടന്നു പോകും, പക്ഷെ അവര്‍ക്കെതിരെ പരാതിപ്പെട്ടും കാര്യമില്ല, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയ്ക്കു 3 ആഴ്ച ഡേറ്റ് നല്‍കിയ ശേഷം കെട്ട്യോളാണ് മാലാഖ എന്ന സിനിമയ്ക്കു എഗ്രിമെന്റ് നല്‍കി, 5 ലക്ഷം അഡ്വാന്‍സും കൊടുത്തു, പടം ഹോള്‍ഡ്ഓവര്‍ ആയാല്‍ എടുത്തു മാറ്റി അടുത്ത പടം കേറ്റുവാന്‍ ഞങ്ങള്‍ക്ക് റൈറ്റ്സ് ഉണ്ട്. പക്ഷെ 50 ദിവസം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഹോള്‍ഡ് ഓവര്‍ ആയാലും തികക്കണം എന്ന് പ്രെഷറൈസ് ചെയ്തു, കെട്ട്യോളാണ് മാലാഖ എന്ന സിനിമ കയറ്റുവാന്‍ സമ്മതിച്ചില്ല.

സിനിമയുടെ രാജാക്കന്മാരെ പിണക്കിയാല്‍, പിന്നെ ഞങ്ങള്‍ ഗിരിജ തിയേറ്റര്‍ ഇല്ല. മിണ്ടാതെ സഹിച്ചു നില്‍ക്കുക എന്ന അവസ്ഥ. ഞങ്ങള്‍ ചില തിയേറ്ററുകാര്‍ അവരെ പോലെ കോടികള്‍ സമ്പാദ്യം ഇല്ല, 5 ലക്ഷം ഒരു സിനിമയ്ക്കു നല്‍കിയത് പെട്ടുപോയാല്‍, അത് തിരിച്ചു എടുക്കാന്‍ ആ കമ്പനി അടുത്ത പടം കൊണ്ടു വരുന്ന വരെ കാക്കണം. ഞങ്ങള്‍ക്ക് ആശിര്‍വാദ് സിനിമാസ് ന്റെ പടങ്ങള്‍ കളിച്ചാല്‍ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാല്‍ ഉണ്ടാക്കുന്ന ടെന്‍ഷന്‍, എന്റെ മാനസിക നില പോലും താളം തെറ്റിക്കുന്ന അവസ്ഥ. അവര്‍ പറഞ്ഞ പോലെ അനുസരിച്ചു ഹോള്‍ഡ് ഓവര്‍ ആയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പടം മാറ്റാതെ 50 ദിവസത്തിലേക്കു എത്തിച്ചു കൊടുക്കാം എന്ന് ഞങ്ങള്‍ സമ്മതിച്ചു കൊണ്ട് പോകുമ്പോള്‍, തൃശ്ശൂരിലെ മറ്റൊരു തിയേറ്ററിലേക്ക് പടം നല്‍കി.

2021 ഓഗസ്റ്റില്‍ മെയിന്‍ തിയേറ്റര്‍ നല്‍കിയ 50 ലക്ഷത്തിനു വില ഇല്ലാതെ ആയി, അദ്ദേഹത്തിന് എങ്ങിനെ പണം മടക്കി ലഭിക്കും എല്ലാ തീയേറ്ററുകളിലും 3 ആഴ്ച കളിച്ചാല്‍, വലിയ തുക നല്‍കിയ ആള്‍ക്ക് ഒരു വില നല്‍കാത്ത പോലെ ആയില്ലേ, മാത്രമല്ല എന്നെ പോലെ ഫിയോക് മെമ്പര്‍ ആണ്, എന്നെ ഒഴിവാക്കുവാന്‍ വേണ്ടി വലിയ തുക നല്‍കിയെങ്കിലും, ഞാന്‍ 10 പൈസ അഡ്വാന്‍സ് നല്‍കാതെ, എന്നെ ബ്ലോക്ക് ചെയ്തതിനു ദൈവം ആ തിയേറ്റര്‍ കാരന് നല്‍കിയ പണി എന്നൊക്കെ കരുതി ഞാന്‍ മരക്കാര്‍ എടുത്തു കളിച്ചാല്‍ രണ്ടാം തരം ആകും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കളിച്ച അനുഭവം ഉണ്ട്, എല്ലാം കൊണ്ടും മനസ്സമാധാനം പോയി കിട്ടും. ഇത് പോലെ ഓരോ തിയേറ്റര്‍ കാര്‍ക്കും കാരണങ്ങള്‍ ഉണ്ട്. സിനിമ മേഖലയില്‍ എന്റെ കാര്യം സിന്ദാബാദ് ആണ്. മറ്റുള്ളവരുടെ നെഞ്ചത്ത് ചവിട്ടിയും പണം കൊയ്യണം. എനിക്ക് ഇത് പോലെ ടെന്‍ഷന്‍ നല്‍കി, മറ്റുള്ളവരെ ദ്രോഹിച്ചു, 50 ലക്ഷം നല്‍കിയ തിയേറ്റര്‍ കാരന്റെ മുന്നില്‍ നീ കണ്ടോ ഞാന്‍ കളിക്കുന്നത് എന്ന് കാണിച്ചു നെഗളിച്ചു എനിക്ക് പടം വേണ്ട. പണത്തെക്കാള്‍ വലുത് മനസ്സമാധാനം ആണ്. 50 ലക്ഷം ഏതു കാരണത്താല്‍ നല്‍കിയാലും അയാളെ പറ്റിച്ചു എനിക്ക് പടം വേണ്ട, അതിനാല്‍ ഞാന്‍ ഒപ്പിട്ടില്ല.

സെഞ്ച്വറി ഫിലംസ് കോട്ടയം, റൈറ്റ് റിലീസ്, എ ആന്റ് എ, വേഫെറര്‍, മാജിക് ഫ്രെയിംസ്, ഫണ്‍ടാസ്റ്റിക്, ആഷിഖ് അബു ഈ കമ്പനികള്‍ ആണ് മരക്കാര്‍ ചെയ്തിരുന്നു എങ്കില്‍ 200 തിയേറ്റര്‍ കാരും ചിലപ്പോള്‍ ഒപ്പിട്ടു കളിച്ചേനെ. ഇവര്‍ ഭീഷണിപ്പെടുത്തി കളിപ്പിക്കില്ല, വാക്ക് വാക്കാണ്, സ്ത്രീകളോട് ഈ വിധം പെരുമാറില്ല, ടെന്‍ഷന്‍ കുറവും. ഭയപ്പാടോടു കൂടി സിനിമ കാശിനു വേണ്ടി കളിക്കുന്നതും, ഇഷ്ടത്തോടെ അവരുടെ സിനിമ സ്വന്തം സിനിമ പോലെ കളിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്.

വാക്ക് ഒന്നും, പ്രവൃത്തി രണ്ടും ആയാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. എന്നെ പോലെ എസ്.എന്‍ തിയേറ്റര്‍ ഹരിപ്പാട് ഒരു സ്ത്രീ ആണ് നടത്തുന്നത്. അവരോടു ചോദിച്ചാല്‍ അവര്‍ക്കും ഉണ്ടാകും കാരണം ഇത് പോലെ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വെറുതെ ഒരു പടം നല്‍കിയാലും ഗുണ്ടായിസം പോലുള്ള ഏര്‍പ്പാട് താങ്ങുവാന്‍ ബുദ്ധിമുട്ടുണ്ട്. ഓപ്പോസിഷന്‍ തീയേറ്ററുകളില്‍ പടം നല്‍കില്ല ഉറപ്പില്‍ ആണ് പല തീയേറ്ററുകളും 25- 50 ലക്ഷം വീതം നല്‍കിയിരിക്കുന്നത്. അവരില്‍ നിന്നും ഇത്രയും പണം വാങ്ങി, 10 പൈസ വാങ്ങാതെ മുന്നേ പടം നല്കാത്ത തീയേറ്ററുകളില്‍, അവരുടെ സമ്മതം ഇല്ലാതെ എഗ്രിമെന്റ് നല്‍കിയിരിക്കുന്നു. എനിക്ക് ലാഭങ്ങള്‍ കൊയ്ത് പോകണം, ഞങ്ങള്‍ രാജാക്കന്മാര്‍, നിങ്ങള്‍ അടിമകള്‍.

എനിക്ക് നല്‍കാതിരിക്കുവാന്‍ വേണ്ടി 50 ലക്ഷം മറ്റൊരു തിയേറ്ററില്‍ നിന്ന് വാങ്ങിയെങ്കില്‍ ആ തിയേറ്ററില്‍ പടം നല്‍കണം. അതാണ് മര്യാദ. അവര്‍ ഇന്‍ട്രസ്റ്റ് േപോലും ലഭിക്കാതെ 50 ലക്ഷം 3 വര്‍ഷത്തോളം ബ്ലോക്ക് ആയി കിടക്കുക ആണ്. എല്ലാവര്‍ക്കും സ്വന്തം ബിസിനസ് വലുതാണ്. ചിലതു ലാഭം നല്‍കും, ചിലതു നഷ്ടമാകും, ബിസിനസ്സില്‍ പറഞ്ഞിട്ടുള്ളതാണ്. ആദ്യം വാക്ക് തെറ്റിച്ചത് തിയേറ്ററുകാരല്ല. ഓപ്പോസിഷന്‍ തിയേറ്റര്‍ കാരന്റെ കൈയില്‍ നിന്നും ഭീമമായ തുക വാങ്ങിയ ശേഷം, അവരുടെ സമ്മതപത്രം നല്‍കാതെ, മറ്റു തീയേറ്ററുകളിലേക്ക് എഗ്രിമെന്റ്. എഗ്രിമെന്റ് മുന്നേ വെക്കാത്ത ഞാന്‍ എങ്ങിനെ ഫിയോകിലെ മറ്റു മെമ്പറിനെ ചതിച്ചു കൊണ്ടു പടം വെക്കും? ഐക്യത്തിന് ഞാന്‍ വില നല്‍കുന്നു, എന്നെ ചതിച്ചവര്‍ ആയാലും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നെ ഇല്ലാതാക്കുവാന്‍ നടന്നാലും സത്യം മര്യാദ വിട്ട് എനിക്ക് ഒന്നും നെടേണ്ട സര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week