KeralaNews

തെറ്റു ചെയ്തിട്ടില്ലെന്ന് പാർട്ടി യോഗത്തിൽ ജി.സുധാകരൻ,മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നും പ്രതികരണം

തിരുവനന്തപുരം: സിപിഎം (CPIM) പരസ്യമായി ശാസിക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി (CPM State Committee) യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ (G Sudhakaran). തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവെച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. പാർട്ടി യോഗം കഴിഞ്ഞ് എകെജി സെന്ററിൽ (AKG Center) നിന്ന് പുറത്തിറങ്ങിയ മുൻ മന്ത്രി, മാധ്യമങ്ങളുടെ മൈക്കുകൾ തട്ടിമാറ്റി. ഇവിടെ നിന്നും പോയ അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയെ (Chief Minister) ക്ലിഫ് ഹൗസിലെത്തി (Cliff House) കണ്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം റസ്റ്റ് ഹൗസിലേക്ക് പോയ ജി സുധാകരൻ ഇവിടെ വെച്ചാണ് തനിക്കൊന്നും പറയാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ചോദിക്കാനുള്ളത് പാർട്ടി സംസ്ഥാന സെക്രട്ടറിയോട് ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സമിതിയംഗത്തിന് യോജിച്ച വിധത്തിലല്ല നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും ജി സുധാകരൻ പ്രവർത്തിച്ചതെന്നാണ് രണ്ടംഗ പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അദ്ദേഹത്തെ പരസ്യമായി ശാസിക്കാൻ ഇന്ന് ചേർന്ന പാർട്ടി യോഗം തീരുമാനിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ (AKG Center) നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരൻ തന്റെ രോഷം വ്യക്തമാക്കിക്കൊണ്ടാണ് കാറിലേക്ക് കയറിയത്. ജി സുധാകരന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റിയാണ് സുധാകരൻ കാറിലേക്ക് കയറിയത്.

സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. നിലവിൽ 73കാരനായ പാർട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരൻ. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയിൽ തുടരാനാകൂ.

കഴിഞ്ഞ ദിവസം പാർട്ടിയുടെ ലോക്കൽ സമ്മേളനത്തിൽ ജി സുധാകരൻ ആരുടെയും കൈപ്പിടിയിലേക്ക് പാർട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ നടപടിയിൽ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല. ഇന്ന് സുധാകരൻ കൂടി യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചർച്ച ചെയ്തത്. സുധാകരനെ പ്രചാരണത്തിൽ പങ്കെടുപ്പിക്കാൻ അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥിയും എംഎൽഎയുമായ എച്ച് സലാം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ താഴേത്തലത്തിൽ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയിൽ നിന്ന് നീക്കൽ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ. വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button