പാസ്‌പോർട്ടില്ല, രേഖകളുമില്ല, ദുരൂഹത; നേപ്പാൾ അതിർത്തിയിൽ മുൻ യുഎസ് സൈനികൻ അറസ്റ്റിൽ

പാസ്‌പോർട്ടില്ല, രേഖകളുമില്ല, ദുരൂഹത; നേപ്പാൾ അതിർത്തിയിൽ മുൻ യുഎസ് സൈനികൻ അറസ്റ്റിൽ

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മറ്റൊരു അമേരിക്കൻ പൗരൻ കൂടി ഇന്ത്യയിൽ ദുരൂഹ സാഹചര്യത്തിൽ പിടിയിലായി. മുൻ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് (Special Forces) സൈനികനെന്ന് അവകാശപ്പെടുന്ന കാലിഫോർണിയ സ്വദേശി ജോർദാൻ ബ്രൗണിനെയാണ് ജൂലൈ 11-ന് ഉത്തർപ്രദേശിലെ സൊനൗലിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വെച്ച് സശത്ര സീമ ബൽ (SSB) അറസ്റ്റ് ചെയ്തത്.

യാത്രാരേഖകളുമില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എസ്എസ്ബി ജവാനിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബ്രൗണിനെ പ്രാദേശിക ഗ്രാമവാസികളുടെ സഹായത്തോടെയാണ് സുരക്ഷാ സേന വളഞ്ഞുപിടിച്ചത്. പിടിയിലായ സമയത്ത് ഇയാളുടെ പക്കൽ നിന്ന് 31,460 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. എന്നാൽ പാസ്‌പോർട്ടോ വിസയോ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.

ചോദ്യം ചെയ്യലിൽ ഇയാൾ നൽകുന്ന മൊഴികൾ അടിക്കടി മാറുന്നത് അന്വേഷണ ഏജൻസികളെ കുഴപ്പിക്കുന്നുണ്ട്. തായ്‌ലൻഡിൽ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്നും തുടർന്ന് ശ്രീലങ്ക വഴി കടൽമാർഗ്ഗം 2025 നവംബർ 2-ന് ഇന്ത്യയിലെത്തിയെന്നും ഇയാൾ ആദ്യം പറഞ്ഞു. അതിനുശേഷം ഗോവയിൽ താമസിച്ചുവരികയായിരുന്നു എന്നാണ് അവകാശപ്പെട്ടത്. എന്നാൽ മറ്റൊരു മൊഴിയിൽ, താൻ രണ്ട് മാസം മുൻപ് അമേരിക്കയിൽ നിന്ന് നേരിട്ട് ഗോവയിൽ എത്തിയതാണെന്നും അവിടെ ആറാഴ്ച ചെലവഴിച്ച ശേഷം ബംഗളൂരു, ലഖ്നൗ വഴി അതിർത്തിയിൽ എത്തിയതാണെന്നും ഇയാൾ പറഞ്ഞു.

നേപ്പാളിലുള്ള ‘നാസ്’ എന്ന സുഹൃത്തിനെ കാണാനാണ് പോകുന്നതെന്നും തന്റെ പാസ്‌പോർട്ട് ബംഗളൂരുവിലെ മറ്റൊരു സുഹൃത്തിന്റെ പക്കലാണെന്നും ഇയാൾ പറയുന്നുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകാൻ സാധിച്ചിട്ടില്ല. ആറ് വർഷത്തോളം യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചതായി അവകാശപ്പെടുന്ന ബ്രൗണിന് സ്‌പെഷ്യൽ ഫോഴ്‌സ് പശ്ചാത്തലമുള്ളത് അധികൃതർ ഗൗരവമായാണ് കാണുന്നത്. താൻ മൂന്ന് വർഷം മുൻപ് ഇറ്റലിയിൽ വെച്ച് ഒരു ഉത്തരാഖണ്ഡ് സ്വദേശിനിയെ പരിചയപ്പെട്ടെന്നും 2024 ഒക്ടോബറിൽ അവരെ വിവാഹം കഴിച്ചെന്നും ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിർത്തിയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണത്തിൽ പങ്കുചേർന്നു. മ്യാൻമറിലെ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിലും മറ്റും പരിശീലനം നൽകിയതിന് അഞ്ച് യുക്രൈൻ പൗരന്മാരെയും മാത്യു വാൻഡൈക് എന്ന അമേരിക്കക്കാരനെയും എൻ.ഐ.എ പിടികൂടിയ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണിന്റെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News