KeralaNews

പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നല്‍കണം, ഫോട്ടോ എടുക്കണം; സര്‍ക്കുലര്‍ കണ്ട് അമ്പരന്ന് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നുമുള്ള ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം വിവാദത്തില്‍. നാളെ എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി. അതേസമയം ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചിരുന്നു. പിന്നാലെ റേഷന്‍ ഇന്‍സ്പക്ടര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും നല്‍കിയ സര്‍ക്കുലര്‍ കണ്ട് റേഷന്‍ വ്യാപാരികള്‍ അമ്ബരന്നു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും നാളെ രാവിലെ എട്ടരക്ക് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണം. ഇന്ന് തന്നെ വിതരണത്തിന്റെ പോസ്റ്റര്‍ പതിക്കണം.

എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിലിടണം. തീര്‍ന്നില്ല, തെരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികവും ഉണ്ട്. കൊവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂര്‍ത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി.

സര്‍ക്കുലര്‍ വിവാദമായതോടെ വിശദീകരണവുമായി മന്ത്രിയെത്തി. ഉദ്ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു. കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സ്‌പെഷ്യല്‍ കിറ്റ് വച്ച് പരസ്യം നല്‍കാനുള്ള സര്‍ക്കാര്‍ താത്പര്യം സര്‍ക്കുലറില്‍ മറ നീങ്ങുന്നത്. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ഓണക്കിറ്റിലെ കല്ലുകടിയാവുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button