പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍; കൊവിഡ് മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയം

ന്യൂയോര്‍ക്ക്: കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റെംഡിസിവിര്‍ എന്ന മരുന്ന് ട്രയലില്‍ പരാജയപ്പെട്ടതായി പറയുന്നത്.

കൊവിഡിനുള്ള മരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം വിശ്വസിച്ചിരുന്ന മരുന്നാണ് റെംഡെസിവിയര്‍. 237 പേരിലാണ് പരീക്ഷണം നടന്നത്. ചില പാര്‍ശ്വ ഫലങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പരീക്ഷണം നിര്‍ത്തി. വാര്‍ത്ത ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. റിപ്പോര്‍ട്ടില്‍ ചില പിഴവുകളുണ്ടെന്നും പിഴവുകള്‍ തിരുത്തി രണ്ടാംത് അപ്‌ലോഡ് ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടനാ വാക്താവ് അറിയിച്ചത്.

ജിലിയഡ് സയന്‍സസ് എന്ന യുഎസ് കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. എബോള ചികിത്സിക്കാന്‍ വികസിപ്പിച്ച മരുന്നായിരുന്നു ഇത്. എന്നാല്‍ ആഫ്രിക്കയില്‍ എബോളയെ പിടിച്ചുകെട്ടാന്‍ മരുന്നിനായില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിക്കാത്ത കൊവിഡ് രോഗികള്‍ക്ക് മരുന്ന് ഉപകാരപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുമ്പ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരുന്നിനുള്ള ആവശ്യം ഇരട്ടിയായി വര്‍ധിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. ഇതേ വഴിയിലാണ് നിലവില്‍ റെംഡെസിവിയറും. മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News